തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനും വാക്‌സിനേഷൻ പുരോഗതി അറിയാനും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് തലസ്ഥാനത്തെത്തും. രാവിലെ 11ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന കേന്ദ്രമന്ത്രി മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.
സംഘത്തിലുള്ള കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ശിശുആരോഗ്യ വിഭാഗം ഡെപ്യൂട്ടി കമ്മിഷണർ ഡോ. പ്രദീപ് ഹൽദാർ, എൻ.സി.ഡി.സി ഡയറക്ടർ ഡോ. സുജീത്ത് സിംഗ് എന്നിവർ ഇന്നലെ രാത്രി തലസ്ഥാനത്തെത്തി. ഇന്ന് ഉച്ചയ്‌ക്ക് 2.30ന് കോവളം റാവിസ് ഹോട്ടലിലാണ് യോഗം.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വീണ ജോർജ്, ആരോഗ്യവകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനം സ്വീകരിച്ച പ്രതിരോധ നടപടികൾ യോഗത്തിൽ വിശദീകരിക്കും. പ്രതിദിനം അഞ്ചു ലക്ഷത്തിലധികം പേർക്ക് വാക്‌സിൻ നൽകുന്ന വിവരം അറിയിക്കുന്നതോടൊപ്പം കൂടുതൽ വാക്‌സിൻ വേണമെന്നുള്ള ആവശ്യവും മുഖ്യമന്ത്രി ഉന്നയിക്കും. പ്രതിരോധ പ്രവർത്തനങ്ങളും വാക്‌സിനേഷനും സംബന്ധിച്ച് കേന്ദ്രം പുതിയ നിർദ്ദേശങ്ങളും സംസ്ഥാനത്തിന് നൽകിയേക്കും. യോഗശേഷം ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ് ഓഫീസ് സന്ദർശിക്കുന്ന കേന്ദ്രമന്ത്രി അവിടത്തെ അവലോകന യോഗത്തിലും പങ്കെടുക്കും. തുടർന്ന് രാത്രി ഏഴിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ചശേഷം രാത്രി 9.30ന് ഡൽഹിയിലേക്ക് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |