കോഴിക്കോട്: കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തിരുവനന്തപുരത്തും ഡൽഹിയിലും വെച്ച് തന്നോട് സംസാരിച്ചിരുന്നതായി കെ. മുരളീധരൻ എം.പി പറഞ്ഞു. പുനഃസംഘടന സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. എന്നാൽ അത് എത്രമാത്രം നടപ്പാകുമെന്ന കാര്യം പട്ടിക വന്നാലേ മനസിലാകൂ. സമ്പൂർണ അഴിച്ചുപണി വരുമ്പോൾ കുറേയൊക്കെ അപശബ്ദങ്ങളുണ്ടാവുക സ്വാഭാവികം. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമൊന്നും പരസ്യമായി പ്രതികരിച്ചിട്ടില്ല. ഹൈക്കമാൻഡിനോട് പറഞ്ഞത് അച്ചടക്ക ലംഘനമല്ല. നേതൃത്വം മുതിർന്ന നേതാക്കളുമായി സഹകരിച്ച് മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷ. പുനഃസംഘടന സംബന്ധിച്ച് പി.എസ്. പ്രശാന്തിന്റെ പരസ്യ പ്രതികരണം തെറ്റാണ്.
സി.പി.എമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷം സന്തോഷമുള്ള കാര്യമാണ്. പക്ഷേ ബി.ജെ.പിയുടെ ദേശീയതയെ നേരിടാൻ പതാക ഉയർത്തുന്നുവെന്നാണ് പറയുന്നത്. ബി.ജെ.പി എങ്ങനെയാണ് മാർക്സിസ്റ്റ് പാർട്ടിയുടെ തീരുമാനത്തെ സ്വാധീനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |