കുന്ദമംഗലം: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും കുന്ദമംഗലം പന്തീർപാടത്തെ 'പകൽവീട് ' ഇനിയും തുറന്നില്ല. ജീവിത സായാഹ്നത്തിൽ വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന വയോധികർക്ക് പകൽ നേരങ്ങളിൽ സന്തോഷത്തോടെ കഴിയാൻ നിർമ്മിച്ചതാണ് പകൽവീട്. എന്നാൽ നാളിതുവരെ ഒരു വയോധികനെയും ഈ പകൽവീട്ടിലെത്തിക്കുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. മുന്നൂറ് മീറ്ററോളം കുത്തനെയുള്ള റോഡിലൂടെ ഒരു വയോധികനും ഇവിടെ എത്തിപ്പെടുകയുമില്ല. ചെറുകുന്നുമ്മൽ എന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയാണ് സൗജന്യമായി പകൽവീടിന് സ്ഥലം നൽകിയത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ 20 ലക്ഷവും ഗ്രാമപഞ്ചായത്തിന്റെ 6 ലക്ഷവും ചെലവഴിച്ചാണ് ഇരുനില കെട്ടിടം പണിതത്. ഫിസിയോ തെറാപ്പി സെന്റർ, വിശ്രമ മുറികൾ, പരിശോധന മുറികൾ, കിടപ്പു മുറികൾ, ഡോർമെറ്ററി, നഴ്സിംഗ് യൂനിറ്റ്, വ്യായാമ മുറകൾ ചെയ്യാനുള്ള സൗകര്യം, വിനോദ കേന്ദ്രങ്ങൾ, പൂന്തോട്ടം, ഒന്നിച്ചിരിക്കാനുള്ള ഹാൾ തുടങ്ങി മെച്ചപ്പെട്ട ആധുനിക സംവിധാനങ്ങൾ ഒരുക്കുമെന്നായിരുന്നു 2019 ഒക്ടോബർ 8ന് ഉദ്ഘാടന സമയത്ത് അധികൃതരുടെ വാഗ്ദാനങ്ങൾ. എന്നാൽ ഇത്രയും കാലമായി വെള്ളമോ വെളിച്ചമോ പകൽവീട്ടിലെത്തിയിട്ടില്ല. ചുറ്റുമതിലുണ്ടെങ്കിലും ഒരുഭാഗം പൊളിച്ചതിനാൽ ആർക്കും പ്രവേശിക്കാവുന്ന അവസ്ഥയാണ്. കാട് നിറഞ്ഞ വിജനമായ സ്ഥലത്തെ ഈ കെട്ടിടം കാട്ടുമൃഗങ്ങളുടെ താവളമാണിപ്പോൾ. പകൽവീട്ടിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും മഴക്കാലത്ത് കുത്തനെയുള്ള പൂപ്പൽ നിറഞ്ഞ റോഡിലൂടെ വാഹനം കയറ്റുവാനോ ഇറക്കുവാനോ കഴിയില്ല. നടന്നു കയറാനും പ്രയാസമാണ്. പകൽവീട്ടിലേക്ക് കയറ്റം ഒഴിവാക്കിയുളള റോഡിനെക്കുറിച്ച് ചർച്ച നടക്കുകയാണെന്നും വെള്ളത്തിനും വൈദ്യുതിക്കുമായി പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും വാർഡ് മെമ്പർ നൗഷാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |