സാമ്പത്തിക സമത്വം സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുമെന്നും, ഉന്നതവിദ്യാഭ്യാസം നവീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാമാരിക്കാലത്ത് ജീവന് സംരക്ഷണം നൽകുന്നതിനാണ് മുഖ്യ പരിഗണന. ജീവനോപാധികൾ നിലനിറുത്തുകയും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികവും സാമ്പത്തികവുമായ സമത്വം ഉറപ്പുവരുത്തുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ കാഴ്‌ചപ്പാട് . അതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ സർക്കാർ ആർദ്രം, ലൈഫ് മുതലായ പ്രത്യേക പദ്ധതികൾക്ക് രൂപം നൽകിയത്. ഓരോ മനുഷ്യനേയും ചേർത്തുപിടിച്ചുളള വികസനമാണ് വേണ്ടത്. വികസന കാഴ്‌ചപ്പാടിൽ മനുഷ്യനും പ്രകൃതിക്കും പ്രാധാന്യമുണ്ട്. രാജ്യത്തിന് സുരക്ഷ ഒരുക്കുന്നത് പോലെ പ്രധാനമാണ് ജൈവഘടനയുടെ സംരക്ഷണവും. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനും അവർക്കിടയിലെ അന്തരമില്ലാതാക്കുന്നതിനും ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു..
കൊവിഡ് പ്രോട്ടോക്കോൾ
പാലിച്ച് ചടങ്ങുകൾ
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ . കേരള സായുധ പൊലീസ് രണ്ടാം ബറ്റാലിയൻ പാലക്കാടിന്റെ കമാൻഡന്റ് ആർ.ആനന്ദായിരുന്നു പരേഡ് കമാൻഡർ. തിരുവനന്തപുരം സ്‌പെഷ്യൽ ആംഡ് പൊലീസ് അസിസ്റ്റന്റ് കമാൻഡന്റ് അജി ചാൾസ് സെക്കന്റ് ഇൻ കമാൻഡറും. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, കേരള സായുധ പൊലീസ് , കേരള വനിത കമാൻഡോസ്, തിരുവനന്തപുരം സിറ്റി പൊലീസ് എന്നിവരും എൻ.സി.സി, സീനിയർ ഡിവിഷൻ ആർമി (ആൺകുട്ടികൾ), എൻ.സി.സി സീനിയർ വിംഗ് ആർമി (പെൺകുട്ടികൾ) എന്നിവരും പരേഡിൽ പങ്കെടുത്തു.
സ്‌പെഷ്യൽ ആംഡ് പൊലീസ്, കേരള സായുധ പൊലീസ് സംഘങ്ങളുടെ ബാൻഡും ഉണ്ടായിരുന്നു.
വ്യോമസേന ഹെലികോപ്‌ടറിൽ പുഷ്‌പവൃഷ്‌ടി നടത്തി. സ്വാതന്ത്ര്യദിന സന്ദേശം നൽകിയശേഷം ക്ഷണിക്കപ്പെട്ട കൊവിഡ് പോരാളികളുടെ അടുത്തെത്തി മുഖ്യമന്ത്രി അഭിവാദ്യമർപ്പിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, മേയർ എസ്. ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, ജില്ലാ കളക്‌ടർ ഡോ.നവ്ജ്യോത് ഖോസ, സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ, ജനപ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രത്യേക ക്ഷണിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |