അടൂർ: ജനറൽ ആശുപത്രിക്ക് മുന്നിൽ റോഡരികിൽ നിന്ന യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പറക്കോട് സ്വദേശി അറസ്റ്റിൽ. പറക്കോട് കൊച്ചുകുറ്റിതെക്കേതിൽ നിർമ്മൽ ജനാർദ്ദനൻ (കണ്ണപ്പൻ-31) നെയാണ് അടൂർ പൊലീസ് അറസ്റ്റുചെയ്തത്. അടൂർ സി.ഐ റ്റി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 9.30 ന് കുളക്കടയിൽനിന്നാണ് അറസ്റ്റുചെയ്തത്. പന്തളം, കൊടുമൺ, അടൂർ,പത്തനംതിട്ട സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. വടക്കടത്തുകാവ് കിണറുവിളയിൽ ബിജോയ് തോമസ് (38)നെ ചൊവ്വാഴ്ച രാത്രിയിൽ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. തോളെല്ലിന് സാരമായി പരിക്കേറ്റ ബിനോയ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി പത്തരയോടെ അപകടത്തിൽ പരിക്കേറ്റയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം റോഡരികിൽ നിൽക്കുമ്പോഴാണ് ബിജോയ് തോമസിനെ കാർ ഇടിച്ചത്. മുന്നോട്ടുപോയ വാഹനം തിരികെ വന്ന് ഇടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ബിജോയ് തോമസിന്റെ സുഹൃത്ത് സുബിന്റെ കാർ പറക്കോട് വച്ച് ഒരു ഓട്ടോറിക്ഷയിൽ തട്ടിയിരുന്നു . അവിടെ വച്ചുണ്ടായ വാക്കുതർക്കങ്ങളുടെ പകപോക്കലായാണ് കഴിഞ്ഞ ദിവസത്തെ സംഭവമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |