കാബൂൾ: അഫ്ഗാനിൽ താലിബാൻ ഭരണം ഉറപ്പായ വേളയിൽ തന്റെ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാൻ ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ച് അഫ്ഗാൻ ചലച്ചിത്ര സംവിധായിക സഹ്റാ കരിമിയുടെ വികാരനിർഭരമായ കത്ത്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ താലിബാൻ നിരവധി പ്രവിശ്യകളുടെ നിയന്ത്രണം നേടിയെന്നും അവർ ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയാണെന്നും സഹ്റാ പറഞ്ഞു. അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടികളെ നിർബന്ധിത വിവാഹത്തിന് വിധേയരാക്കി. വ അവർ ഭരണകൂടവുമായി ബന്ധമുള്ള ആളുകളെ കൊല്ലുന്നു. സർക്കാരിനെ പിന്തുണച്ചവരെ പരസ്യമായി തൂക്കിക്കൊന്നു. ലക്ഷക്കണക്കിന് ജനങ്ങളാണ് താലിബാൻ ഭീകരരെ ഭയന്ന് നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തത്.ക്യാമ്പുകളിൽ കുഞ്ഞുങ്ങൾ പാൽ കിട്ടാത്തതിനാൽ മരിച്ചുവീഴുന്നു. എന്നിട്ടും ലോകം നിശബ്ദമാണ്. 20 വർഷം കൊണ്ട് ഞങ്ങളുടെ രാജ്യം, പ്രത്യേകിച്ച് പുതു തലമുറ, നേടിയെടുത്തതെല്ലാം ഈ നിശബ്ദതയിലൂടെ തകർന്നടിയും. ഞങ്ങൾക്ക് നിങ്ങളുടെ ശബ്ദം ആവശ്യമാണ്.താലിബാൻ അധികാരത്തിലിരുന്നപ്പോൾ സ്‌കൂളിൽ പോകുന്ന പെൺകുട്ടികളുടെ എണ്ണം പൂജ്യം ആയിരുന്നു. എന്നാൽ ഇപ്പോൾ 90 ലക്ഷത്തോളം അഫ്ഗാൻ പെൺകുട്ടികൾ സ്‌കൂളുകളിൽ പോകുന്നുണ്ട്. എന്നാൽ കഴിഞ്ഞ കുറേ ആഴ്ചകൾക്കുള്ളിൽ രാജ്യത്തെ നിരവധി സ്‌കൂളുകളാണ് താലിബാൻ നശിപ്പിച്ചത്. അഫ്ഗാനിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളുടെ രാജ്യങ്ങളിലെ പ്രധാനപ്പെട്ട മാദ്ധ്യമങ്ങളെ അറിയിച്ച് ഞങ്ങളെ സഹായിക്കൂ. അഫ്ഗാനിസ്ഥാന് പുറത്ത് ഞങ്ങളുടെ ശബ്ദമാകൂ. ഞങ്ങൾക്ക് മുന്നിൽ കുറച്ച് സമയമേയുള്ളൂ. സഹ്റ പറഞ്ഞു നിർത്തി. കാബൂൾ കൂടി താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്തെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. രാജ്യത്തെ ജനങ്ങൾക്ക് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടാവുമെന്ന് താലിബാൻ ഉറപ്പ് പറയുമ്പോഴും അവരുടെ പല നടപടികളും അതിന് നേർ വിപരീദമാണ്. രാജ്യത്ത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് താലിബാൻ നടത്തുന്നതെന്ന് യു.എന്നും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |