പൂഴ്ത്തിവച്ച് ദേവസ്വം ജീവനക്കാർക്കെതിരെ നടപടിയെന്ന് ബോർഡ് പ്രസിഡന്റ്
കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വർണം കെട്ടിയ രുദ്രാക്ഷമാലയിലെ ഒമ്പത് മുത്തുകൾ കാണാതായ സംഭവം ഒരു മാസം മുൻപ് അറിഞ്ഞിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിക്കാതെ മറച്ചു വച്ച് ജീവനക്കാർ ഗുരുതര വീഴ്ച കാട്ടി. ഉദ്യോഗസ്ഥരുടെ വീഴ്ചയും സംഭവത്തിന്റെ നിജസ്ഥിതിയും അന്വേഷിച്ച് നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. ദേവസ്വം വിജിലൻസ് എസ്.പി പി.ബിജോയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാലടിയോളം ഉയരമുള്ള വിഗ്രഹത്തിൽ രണ്ട് മടക്കായി ചാർത്തുന്ന മാലയാണ്. 23ഗ്രാമുള്ള മാലയിൽ ആകെ 81 മുത്തുകളാണുള്ളത്. ഇതിൽ ഏഴ് ഗ്രാമിന്റെ ഒമ്പത് മുത്തുകളാണ് കാണാതായത്. ക്ഷേത്രം മേൽശാന്തി പത്മനാഭൻ സന്തോഷ് കഴിഞ്ഞ മാസം ചുമതലയേറ്റെടുത്തതിന്റെ ഭാഗമായി തിരുവാഭരണങ്ങൾ വീണ്ടും തിട്ടപ്പെടുത്തിയപ്പോഴളാണ് സംഭവം അറിയുന്നത്. വിവരം അറിഞ്ഞ ഉദ്യോഗസ്ഥർ ബോർഡിന് റിപ്പോർട്ട് ചെയ്യാതെ മറച്ചുവയ്ക്കുകയായിരുന്നു. മാദ്ധ്യമ വാർത്തകളെ തുടർന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു
ഇക്കാര്യം അറിയുന്നത്. ഒടുവിൽ പ്രസിഡന്റ് ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അതേസമയം സംഭവം സംബന്ധിച്ച് നേരത്തെ പരാതി നൽകിയിരുന്നതായി ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു.
ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ എസ്.അജിത്കുമാറിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ക്ഷേത്രത്തിൽ പരിശോധന നടത്തും. മുഴുവൻ തിരുവാഭരണങ്ങളുടെയും മുഴവൻ കണക്കെടുക്കും. മൂന്ന് വർഷം കൂടുമ്പോഴാണ് മേൽശാന്തിമാർ മാറുന്നത്. ക്ഷേത്ര ശ്രീകോവിലിനുള്ളിലുള്ള മാലയായതിനാൽ പൂജാരിമാർക്കാണ് പൂർണ ഉത്തരവാദിത്തം. മുൻ മേൽശാന്തിയേയും മറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.
"ജൂലായ് ആദ്യ ആഴ്ചയിൽ അറിഞ്ഞ സംഭവം സംഭവം ബോർഡിനെ അറിയിക്കുന്നതിൽ അസി.കമ്മിഷണർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാവും
എൻ.വാസു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |