ആലുവ: പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോ. ജീസൺ ജോണിയെ ഡ്യൂട്ടിക്കിടെ മർദ്ദിച്ച പ്രതി പൊലീസിൽ കീഴടങ്ങി. എടത്തല കുഞ്ചാട്ടുകര എൻ.എ.ഡി കവല പീടിക പറമ്പിൽ മുഹമ്മദ് കബീർ (40) ആണ് വെള്ളിയാഴ്ച്ച രാത്രി എടത്തല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രതിയെ പിടികൂടാത്തതിനെതിരെ ഐ.എം.എ സമരം ആരംഭിക്കുകയും മനുഷ്യാവകാശ കമ്മിഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടുകയും ചെയ്തതോടെ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. കീഴടങ്ങിയ പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ മൂന്നിന് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുമ്പിലാണ് കേസിനാസ്പദമായ സംഭവം. പ്രതി ഭാര്യയേയും ഒമ്പത് വയസുള്ള കുട്ടിയേയും കൊണ്ട് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് ആക്രമണം. അത്യാഹിത വിഭാഗത്തിൽ മൂന്ന് വനിത നേഴ്സുമാരുടെ സാന്നിദ്ധ്യത്തിൽ യുവതിയെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടറെ ഇയാൾ പിന്നിൽ നിന്ന് മർദ്ദിച്ചത്. വിദേശത്തായിരുന്ന മുഹമ്മദ് കബീറും ഭാര്യയും അടുത്തിടെയാണ് അവധിക്കെത്തിയത്. പ്രതിക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. തഖ്ദീസ് ആശുപത്രി മാനേജ്മെന്റും പൊലീസിൽ പരാതി നൽകിയിരുന്നു.
യുവതി ഡോക്ടർക്കെതിരെ പരാതി നൽകി
പനി പരിശോധനക്കിടെ ഡോക്ടർ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതിയും എടത്തല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തെങ്കിലും വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിനെതിരെയുള്ള മർദ്ദന കേസ് ദുർബലപ്പെടുത്തുന്നതിനാണ് ഡോക്ടർക്കെതിരെ പരാതി നൽകിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് വിശദമായി അന്വേഷിക്കുന്നതെന്ന് സി.ഐ പി.ജെ. നോബിൾ 'കേരളകൗമുദി'യോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |