രണ്ടാംഘട്ട നിർമ്മാണം ഉടൻ
ആലപ്പുഴ: ജില്ലയിലെ കായികതാരങ്ങൾക്ക് അത്യാധുനിക പരിശീലനം നൽകാൻ ഇ.എം.എസ് സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നിർമ്മാണം ഉടൻ ആരംഭിക്കും. കിഫ്ബി അനുവദിച്ച എട്ടര കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. വൈകാതെ സാങ്കേതികാനുമതിയും ലഭ്യമാകും.
സ്റ്റേഡിയം പുനർനിർമ്മാണം സംബന്ധിച്ച് മന്ത്രി വി. അബ്ദുറഹിമാന്റെ ചേംബറിൽ കഴിഞ്ഞ ദിവസം മന്ത്രി സജിചെറിയാൻ, നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ഇ.എം.എസ് സ്റ്റേഡിയത്തിന്റെ പുനർ നിർമ്മാണം പൂർത്തിയാക്കാൻ നഗരസഭയും സംസ്ഥാന യൂത്ത് ആൻഡ് സ്പോർട്സ് ഡയറക്ടറേറ്റും കഴിഞ്ഞ ജനുവരി 29ന് ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു.
ജില്ലയിൽ സിന്തറ്റിക് ട്രാക്ക് ഇല്ലാത്തതിനാൽ കായികതാരങ്ങൾ പരിശീലനത്തിന് മറ്റ് ജില്ലകളെയാണ് ആശ്രയിക്കുന്നത്. സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിക്കുന്നതോടെ കായികതാരങ്ങൾക്ക് ഇത് മുതൽക്കൂട്ടാകും.
അപാകത പരിഹരിച്ചുള്ള നിർമ്മാണം
നിലവിലെ അപാകത പരിഹരിച്ചുള്ള നിർമ്മാണമാണ് നടത്തുന്നത്. തീപിടിത്തം പോലെയുള്ള അപകടമുണ്ടായാൽ രക്ഷപ്പെടാനുള്ള വഴിയും ഫുട്ബാൾ കോർട്ടും സിന്തറ്റിക് ട്രാക്കും ഒരുക്കും. നഗരസഭയ്ക്കും കായിക വകുപ്പിനുമാണ് നിർമ്മാണ ചുമതല. നിർമ്മാണം പൂർത്തിയാകുമ്പോൾ സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറും. നഗരസഭാ ചെയർപേഴ്സൺ ചെയർമാനും സെക്രട്ടറി കൺവീനറുമായുള്ള ജോ. മാനേജ്മെന്റ് കമ്മിറ്റി തുടർന്നുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
തർക്കത്തിലേക്ക് നീങ്ങിയത്
1. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചിലരുടെ അവകാശവാദം
2. അമ്പലപ്പുഴ ഭൂരേഖാ തഹസീൽദാർ രേഖകൾ പരിശോധിച്ച് തള്ളി
3. ഇതിനെതിരെ കക്ഷികൾ ഹൈക്കോടതിയെ സമീപിച്ചു
4. രണ്ടുമാസത്തിനകം തീരുമാനമെടുക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം
5. കളക്ടർ കേസ് വീണ്ടും അമ്പലപ്പുഴ തഹസീൽദാരുടെ പരിഗണനയ്ക്ക് വിട്ടു
6. ഇതിനെതിരെ നഗരസഭ ഹൈക്കോടതിയെ സമീപിച്ചു
7. ഹൈക്കോടതി നഗരസഭയ്ക്ക് അനുകൂലമായി സ്റ്റേ അനുവദിച്ചു
8. ചർച്ചയിലൂടെ തർക്കം പരിഹരിക്കാൻ ശ്രമം
പുനർനിർമ്മാണം
ഗ്രൗണ്ട് വൃത്തിയാക്കൽ ടോയ്‌ലെറ്റ് ബ്ളോക്ക് സിന്തറ്റിക് ട്രാക്ക് കോർട്ട് ഗാലറി പുനരുദ്ധാരണം
പദ്ധതി ചെലവ്: 8.5കോടി
സീറ്റിംഗ് കപ്പാസിറ്റി: 30,000
നിലവിൽ: 15,000
"
ഇ.എം.എസ് സ്റ്റേഡിയം പൂർത്തീകരണം നഗരസഭയുടെ പ്രഥമ പരിഗണനയിൽപ്പെട്ട വിഷയമാണ്. കായിക താരങ്ങൾക്ക് അത്യാധുനിക പരിശീലനം നൽകുന്ന കേന്ദ്രമാക്കി സ്റ്റേഡിയത്തെ മാറ്റും. നിർമ്മാണം ഉടൻ ആരംഭിക്കും.
സൗമ്യാരാജ്
നഗരസഭാ ചെയർപേഴ്സൺ
"
സ്ഥലം സംബന്ധമായ തർക്കം പരിഹരിക്കാൻ കായിക മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ധാരണയായി. നിർമ്മാണം അതിവേഗം പൂർത്തീകരിക്കും. ജോ. മാനേജ്മെന്റ് കമ്മിറ്റിയാണ് സ്റ്റേഡിയത്തിന്റെ തുടർ കാര്യങ്ങളുടെ മേൽനോട്ടം.
വി.ജി. വിഷ്ണു, ജില്ലാ വൈസ് പ്രസിഡന്റ്,
സ്പോർട്സ് കൗൺസിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |