മക്ക: രാജ്യത്ത് ഉംറയ്ക്ക് അനുവദനീയമായ ഉംറ തീർത്ഥാടകരുടെ എണ്ണം ഇരട്ടിയാക്കുമെന്ന് സൗദി. നിലവിൽ പ്രതിദിനം 60,000 പേർക്കാണ് അനുമതി. ഇത് ആദ്യം 90,000 ആക്കാനും തുടർന്ന് 1,20,000 ആക്കി വർദ്ധിപ്പിക്കാനുമാണ് തീരുമാനമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഹജ്ജ് തീർഥാടനത്തിന് ശേഷം ആഗസ്റ്റ് ഒൻപത് മുതലാണ് വിദേശത്ത് നിന്നുള്ള ഉംറ തീർഥാടകർക്ക് അനുമതി നൽകിത്തുടങ്ങിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏഴ് മാസത്തിലേറെ പൂർണമായും നിർത്തിവച്ച ഉംറ തീർഥാടനം കഴിഞ്ഞ ഒക്ടോബറിലാണ് പുനരാരംഭിച്ചത്. ഒക്ടോബർ നാലിന് 6,000 തീർഥാടകർക്കു മാത്രമായിരുന്നു ഒരു ദിവസം ഉംറ ചെയ്യാൻ അനുമതി നൽകിയിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി തീർഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുകയായിരുന്നു.
അതേസമയം, കൂടുതൽ പേർക്ക് ഉംറ ചെയ്യാൻ അനുമതിയുണ്ടെങ്കിലും ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനിയും അനുമതി ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |