കൊച്ചി: യൂറോപ്പിലേക്കുള്ള സർവീസുകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ, കൊച്ചി രാജ്യന്തര വിമാനത്താവളത്തിൽ (സിയാൽ) നിന്ന് ആഴ്‌ചയിൽ മൂന്ന് ദിവസം ലണ്ടനിലേക്ക് പറക്കും. ആഗസ്‌റ്റ് 22 മുതൽ ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. നിലവിൽ ആഴ്‌ചയിൽ ഒരു സർവീസേയുള്ളൂ. ഇതു ബുധനാഴ്‌ച പുലർച്ചെ 3.45ന് കൊച്ചിയിലെത്തി, 5.50ന് മടങ്ങുന്നതാണ്.
പുതുതായി പ്രഖ്യാപിച്ച സർവീസ് ഞായർ പുലർച്ചെ മൂന്നിന് കൊച്ചിയിലെത്തുകയും ഉച്ചയ്ക്ക് 1.20ന് മടങ്ങുകയും ചെയ്യും. ബുധൻ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 3.45ന് എത്തി, ഉച്ചയ്ക്ക് 1.20ന് മടങ്ങും. ഡ്രീംലൈനർ വിമാനങ്ങളാണ് കൊച്ചി-ലണ്ടൻ യാത്രയ്ക്ക് എയർഇന്ത്യ ഉപയോഗിക്കുന്നത്. പത്തുമണിക്കൂറാണ് പറക്കൽ സമയം. കൊവിഡ് പശ്ചാത്തലത്തിൽ, ബ്രിട്ടന്റെ 'ആംബർ" പട്ടികയിലാണ് നിലവിൽ ഇന്ത്യയെന്നതിനാൽ യാത്രക്കാർ ബ്രിട്ടന്റെ മാർഗനിർദേശങ്ങൾ പാലിക്കണം.
വ്യോമയാന, ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ ലണ്ടൻ-കൊച്ചി സർവീസുകൾക്ക് കഴിയുമെന്ന് സിയാൽ മാനേജിംഗ് ഡയറക്‌ടർ എസ്. സുഹാസ് പറഞ്ഞു. കൊച്ചിയിൽ നിന്ന് യൂറോമേഖലയിലേക്ക് കൂടുതൽ വിമാനക്കമ്പനികളെ ആകർഷിക്കാനായി പാർക്കിംഗ്, ലാൻഡിംഗ് ഫീസുകളിൽ ഉൾപ്പെടെ ഇളവുകൾ സിയാൽ നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |