മലപ്പുറം: ജില്ലയിൽ ഭീഷണി ഉയർത്തിയ എലിപ്പനിയെ പിടിച്ചുകെട്ടാനായപ്പോൾ പിടിതരാതെ ഡെങ്കി. ഒന്നര മാസത്തിനിടെ 53 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇക്കാലയളവിൽ 165 പേർ ഡെങ്കി ലക്ഷണങ്ങളോടെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. സമീപകാലത്തെ ഉയർന്ന നിരക്കാണിത്. മലയോര മേഖലകളിൽ പടരുന്ന ഡെങ്കിയെ തളയ്ക്കാൻ ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടും രോഗവ്യാപനത്തിന് തടയിടാനായിട്ടില്ല. ഈ മാസം സ്ഥിരീകരിച്ച ഒരു ഡെങ്കി കേസ് ഒഴികെ മറ്റെല്ലാം മലയോര മേഖലയിലാണ്. ജൂലായിയിൽ റിപ്പോർട്ട് ചെയ്ത രണ്ട് ഡെങ്കി കേസുകൾ ഒഴികെയുള്ളവയും മലയോര മേഖലയിലായിരുന്നു. അമരമ്പലം, കരുളായി, ചാലിയാർ, പോത്തുകല്ല്, നിലമ്പൂർ മേഖലകളിലാണ് രോഗവ്യാപനം കൂടുതൽ. വെള്ളം കെട്ടിക്കിടക്കുന്നത് അടക്കം ഡെങ്കി കൊതുകുകൾക്ക് മുട്ടയിട്ട് വളരാൻ അനുയോജ്യമായ സാഹചര്യങ്ങളാണ് മലയോര മേഖലയ്ക്ക് തിരിച്ചടിയാവുന്നത്.
ജൂലായിയെ അപേക്ഷിച്ച് ആഗസ്റ്റിൽ ഡെങ്കി കേസുകളിൽ ചെറിയ കുറവുണ്ട്. ഈ മാസം ഇതുവരെ എട്ട് പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. 12 പേർ ലക്ഷണങ്ങളോടെ ചികിത്സ തേടി. അമരമ്പലം, കരുളായി, തുവ്വൂർ, പൂക്കോട്ടൂർ, മൂത്തേടം, കരുളായി എന്നിവിടങ്ങളിലാണ് രോഗബാധിതർ. ജൂലായിയിൽ 44 പേർക്ക് ഡെങ്കി പനി ബാധിച്ചിരുന്നു. ജില്ലയിൽ ഡെങ്കി മരണങ്ങൾ തടയാനായി എന്നത് ആശ്വസമേകുന്നതാണ്.
എലിപ്പനിയെ പിടിച്ചു
ജൂലായിയിൽ 10 പേർക്ക് എലിപ്പനി സ്ഥിരീകരിക്കുകയും ലക്ഷണങ്ങളോടെ 16 പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈമാസം ഒരു എലിപ്പനി കേസ് മാത്രമാണ് ഉണ്ടായത്. എടപ്പറ്റയിലാണിത്.
വൈറൽ പനി കൂടുന്നു
ജൂലായിയെ അപേക്ഷിച്ച് ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണം കൂടുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 9,273 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ജൂലായിയിൽ പ്രതിദിന പനിബാധിതരുടെ എണ്ണം ശരാശരി 500ന് താഴെയായിരുന്നെങ്കിൽ ആഗസ്റ്റിൽ ഇത് 800 കേസുകൾ എന്ന നിലയിലേക്ക് ഉയർന്നിട്ടുണ്ട്. മൺസൂൺ തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ പനി ബാധിതർ ചികിത്സ തേടിയെത്തിയതും കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |