കടമ്പഴിപ്പുറം: തന്റെ 65 സെന്റ് സ്ഥലത്ത് നെൽക്കൃഷിയിറക്കാൻ പഞ്ചായത്ത് അധികൃതരുടെ കനിവിനായി രണ്ടു പതിറ്റാണ്ടിലധികമായി കാത്തിരിക്കുകയാണ് കടമ്പഴിപ്പുറം ചാന്തിരുത്തി വീട്ടിൽ കെ.കെ. ലക്ഷ്മി. കൃഷി സ്ഥലത്തോട് ചേർന്നുള്ള അശാസ്ത്രീയ ബണ്ട് നിർമ്മാണവും അധികൃതരുടെ അവഗണനയും മൂലം തകർന്നത് 69കാരിയുടെ ജീവിതമാർഗം.
ആറണിപ്പാടം പാടശേഖരത്തിന്റെ തെക്കുവശത്തുകൂടി ഒഴുകിയിരുന്ന തോടിലൂടെ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി വഴി പാടശേഖരത്തിലേക്കെത്തുന്ന വെള്ളത്തിന്റെ ഒഴുക്ക് തടയാനായാണ് കരിങ്കല്ല് ബണ്ട് നിർമ്മിച്ചത്. 1985ലാണ് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് തോടിന്റെ വശങ്ങൾ 150 മീറ്റർ നീളത്തിൽ കരിങ്കല്ല് ബണ്ട് നിർമ്മിച്ചത്. എന്നാൽ തോടിന്റെ ഉത്ഭവ സ്ഥാനത്ത് നിന്ന് ബണ്ട് നിർമ്മിക്കാത്തതും, സിമന്റ് തേച്ചു ഉറപ്പുവരുത്താത്തതും വിനയായി. നിർമ്മാണഅശാസ്ത്രീയത മൂലം കരിങ്കല്ലുകൾക്കിടയിലൂടെ വെള്ളം കൃഷി സ്ഥലത്തേക്ക് കടന്ന് വെള്ളക്കെട്ടുണ്ടാവുകയും കൃഷിനാശം പതിവുമായി.
ബണ്ട് പൊട്ടിയും ചോർന്നുമുണ്ടാകുന്ന വെള്ളക്കെട്ട് മൂലം രണ്ടുവിള കൃഷിയിറക്കിയിരുന്ന ആറണിപ്പാടം പാടശേഖരത്തിലെ മറ്റു കർഷകരും ദുരിതത്തിലാണ്. വെള്ളം കയറി കൃഷി നശിക്കുന്നത് പതിവായതോടെ മിക്ക കർഷകരും കൃഷി തന്നെ ഉപേക്ഷിച്ചു. കൃഷി നശിക്കുന്നതും ബണ്ട് ശാസ്ത്രീയമായി പുനർ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് ലക്ഷ്മിയും പാടശേഖര സമിതിയും ത്രിതല പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് കാഞ്ഞിരപ്പുഴ ജലസേചന വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനിയർ, ഉപഭോക്തൃ തർക്ക പരിഹാര കോടതി, കളക്ടർ, മുഖ്യമന്ത്രി ഉൾപ്പെടെ പരാതി സമർപ്പിച്ചിട്ടും നടപടി ഉണ്ടായില്ല. അതിനിടെ ബണ്ട് നിർമ്മിച്ചത് അശാസ്ത്രീയമാണെന്ന് പഞ്ചായത്ത് സെക്രട്ടറിയും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഒടുവിൽ പരിഹാരം തേടി മനുഷ്യാവകാശ കമ്മിഷന്റെ മുന്നിലെത്തി. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് നടപടി സ്വീകരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അധികൃതരോട് മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജെ.ബി. കോശി നിർദ്ദേശിച്ചു.
കമ്മിഷൻ ഉത്തരവ് നടപ്പിലാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി 2015ൽ ഹൈക്കോടതിയിൽ ഹർജി നൽകി. കമ്മിഷന്റെ ഉത്തരവിൽ രണ്ടുമാസത്തിനകം കളക്ടർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. എന്നാൽ വിധി നടപ്പിലാകാതെ വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു.
2019ൽ ഉണ്ടായ വിധിയിൽ, കളക്ടറുടെ കീഴിൽ അതോറിറ്റികളുടെ യോഗം ചേർന്ന് ഫണ്ട് അനുവദിപ്പിച്ച് പരാതി പരിഹരിക്കാനും അല്ലാത്ത പക്ഷം സർക്കാർ അതോറിറ്റിയെ അറിയിച്ച് അവശ്യമായ ഫണ്ട് സ്വരൂപിച്ച് പ്രവൃത്തി ചെയ്തു തീർക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലക്ഷ്മി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |