കോട്ടയം: ഇത്തിത്താനത്ത് തയ്യൽ സ്ഥാപനം നടത്തുന്ന വീട്ടമ്മയെ വിളിച്ച് അശ്ലീലം പറഞ്ഞ സംഭവത്തിൽ പിടിയിലായ ഷാജി പ്രതിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് വീട്ടമ്മ. ദളിത് സംഘടനാ നേതാവായ ഹരിപ്പാട് ആയാപറമ്പ് കൈയ്യാലാത്ത് ഷാജിയെ (49) പിന്തുണച്ച് പരാതിക്കാരിയായ വീട്ടമ്മ പ്രസ്‌ക്ലബിൽ പത്രസമ്മേളനം നടത്തി. വീട്ടമ്മയുടെ ഫോൺ നമ്പർ അശ്ലീല ചുവയോടെ സംസാരിക്കാമെന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു.
ഈ വിഷയത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ നാലു പ്രതികളെ പിടികൂടിയിരുന്നു. എന്നാൽ, ഇവരിൽ പ്രധാന പ്രതിയെന്ന് പൊലീസ് പറയുന്ന ഷാജിയെ പിന്തുണച്ചാണ് വീട്ടമ്മ പ്രസ് ക്ളബിൽ എത്തിയത്. തനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ ആദ്യം താൻ പരാതിപ്പെട്ടത് ഷാജിയോടാണെന്നും അയാളാണ് പൊലീസിൽ പരാതി നൽകാൻ നിർദേശിച്ചതെന്നും വീട്ടമ്മ പറയുന്നു. ഇതേ തുടർന്നാണ് സൈബർ സെല്ലിൽ അടക്കം പരാതി നൽകിയത്. തന്റെ നമ്പരിലേയ്‌ക്ക് വിളിക്കുകയും ശല്യം ചെയ്യാൻ ആരംഭിക്കുകയും ചെയ്‌ത രതീഷിന് നമ്പർ ലഭിച്ചത് ഷാജിയുടെ ഡയറിയിൽ നിന്നാണെന്നാണ് പറയുന്നത്. എന്നാൽ, ഇത് ഷാജിയുടെ അറിവോടെയല്ലെന്ന് രതീഷ് പറയുന്നതടക്കമുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്ന് വീട്ടമ്മ പറയുന്നു. ഷാജിയുടെ നിരപരാധിത്വം തെളിയിക്കാൻ വേണ്ട സജീവമായ ഇടപെടലുകൾ നടത്തുമെന്നും ഇവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |