അറസ്റ്റ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന്
ചങ്ങനാശേരി : ഇത്തിത്താനം കുരിട്ടിമലയിൽ തയ്യൽ സ്ഥാപനം നടത്തുന്ന വീട്ടമ്മയെ ഫോണിലൂടെ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാട് പാലാത്ര കോളനിയിൽ രതീഷ് (39), ഹരിപ്പാട് ആയാപറമ്പ് കൈയ്യാലാത്ത് ഷാജി (46), നെടുംകുന്നം കണിയാപറമ്പിൽ അനിക്കുട്ടൻ (29), പാലക്കാട് വടക്കാഞ്ചേരി കണ്ണമ്പ്ര തോട്ടത്തിൽ നിശാന്ത് (34), തൃശ്ശൂർ കല്ലിടുക്ക് ചുമന്നമണ്ണ് കടുങ്ങാട്ടുപറമ്പിൽ വിപിൻ (33) എന്നിവരാണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും ശല്യം തുടർന്നതോടെ വീട്ടമ്മ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി കർശന നടപടിക്ക് നിർദ്ദേശം നൽകി.കൊച്ചി റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയുടെ മേൽനോട്ടത്തിൽ ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, ചങ്ങനാശേരി ഡിവൈ.എസ്.പി.ആർ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഇന്നലെ ചങ്ങനാശേരിയിലെത്തിയ ഡി.ഐ.ജി അന്വേഷണപുരോഗതി വിലയിരുത്തി. ഡിവൈ.എസ്.പി ഓഫീസിലേയ്ക്ക് വീട്ടമ്മയുടെ പരാതിയിൽ പറയുന്ന മൊബൈൽ ഫോണുകളുടെ ഉടമസ്ഥരെ വിളിച്ചു വരുത്തി. വിവിധ ജില്ലകളിൽ നിന്നുള്ള 28 പേരാണെത്തിയത്. ഇതിൽ നമ്പർ മോശമായി പ്രചരിപ്പിച്ച അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. നമ്പർ ആദ്യം പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താൻ സൈബർസെൽ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം രൂപീകരിച്ചു. കൂടുതൽ അറസ്റ്റുകൾ വൈകാതെ ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |