ശബരിമല : ശബരിമലയിൽ ഇന്നലെ നടന്ന നിറപുത്തരി പൂജ ഭക്തിസാന്ദ്രമായി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. പുലർച്ചെ 4ന് നട തുറന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും കിഴക്കേ മണ്ഡപത്തിൽ മഹാഗണപതിഹോമവും നടത്തി. 5.30ന് മണ്ഡപത്തിൽ നിറപുത്തരി പൂജാ ചടങ്ങുകൾ ആരംഭിച്ചു.
പതിനെട്ടാം പടിക്ക് താഴെ സമർപ്പിച്ചിരുന്ന നെൽക്കറ്റകൾ തീർത്ഥം തളിച്ച് ശുദ്ധി വരുത്തി മേൽശാന്തി വി.കെ.ജയരാജ് പോറ്റിയും സഹശാന്തിമാരും ശിരസിലേറ്റി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കിഴക്കേ മണ്ഡപത്തിലെത്തിച്ചു. തുടർന്ന് ശുദ്ധി വരുത്തി ലക്ഷീദേവിയെ ആവാഹിച്ച് പൂജ നടത്തിയ ശേഷം ശ്രീകോവിലിനുള്ളിലേക്ക് എഴുന്നെള്ളിച്ച് മൂലവിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ച് പ്രത്യേക പൂജ നടത്തി. ശ്രീകോവിലിലും ഉപദേവതാക്ഷേത്രങ്ങളിലും നെൽക്കതിരുകൾ കെട്ടിതൂക്കി. പുന്നെല്ലിൽ കുത്തിയെടുത്ത അവിൽ ഭഗവാന് നേദിച്ചു. ഭക്തർക്ക് തന്ത്രി കതിരുകൾ പ്രസാദമായി നൽകി. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ബോർഡ് അംഗം പി.എം.തങ്കപ്പൻ എന്നിവരും പങ്കെടുത്തു. ഒാണനാളുകളിലെ പൂജകൾക്കായി ഇന്ന് പുലർച്ചെ 5ന് നട തുറക്കും. 23ന് അടയ്ക്കും.
നിറപുത്തരി
കതിർ ക്ലിഫ് ഹൗസിലും
തിരുവനന്തപുരം:
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതിക്ഷേത്രം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിളും ഇന്നലെ നിറപുത്തരി ആഘോഷിച്ചു. പുത്തരിക്കണ്ടം, നിയമസഭാ മന്ദിര വളപ്പ് എന്നിവിടങ്ങളിൽ വിളയിച്ച കരനെല്ല് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നേരത്തെ എത്തിച്ചിരുന്നു. ഇന്നലെ രാവിലെ കിഴക്കേനട വഴി അഭിശ്രവണ മണ്ഡപത്തിലെത്തിച്ച കതിർക്കറ്റകൾ ഭഗവാനു മുന്നിൽ നിറച്ച് പൂജിച്ച ശേഷം ഭക്തർക്ക് വിതരണം ചെയ്തു. നെൽക്കതിരും പ്രസാദവും ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ബി.സുരേഷ്കുമാർ മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തി കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |