തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഗോർക്കിഭവനിലെ സി-ഡിറ്റ് സ്റ്റുഡിയോയിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ മന്ത്രി എം.വി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രിമാർ, മുൻ തദ്ദേശ വകുപ്പ് മന്ത്രിമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആസൂത്രണ ബോർഡ് അംഗങ്ങൾ, കലാ, സാഹിത്യ, സാംസ്‌കാരിക, മാദ്ധ്യമ മേഖലകളിലെ പ്രമുഖർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ജനകീയാസൂത്രണം ആവിഷ്‌കരിച്ച മുൻ പ്രവർത്തകരെ ആദരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉച്ചയ്ക്ക് 2 മണിയോടെ ആഘോഷങ്ങൾ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വലിയ സ്‌ക്രീനിൽ ലൈവായി പ്രദർശിപ്പിക്കും.
35 പേരാണ് പ്രാസംഗികർ. മുൻധനമന്ത്രി തോമസ് ഐസക്കിനെ 31 ാമത്തെ പ്രാസംഗികനാക്കിയതിൽ പ്രതിഷേധിച്ച് യോഗത്തിൽ നിന്ന് പിൻമാറിയെന്ന അഭ്യൂഹം അദ്ദേഹം നിഷേധിച്ചു. ഓൺലൈനായി പങ്കെടുത്ത് ആശംസകൾ അറിയിക്കുമെന്ന് തോമസ് ഐസക് ഫേസ് ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |