കാബൂൾ: ഭീകരതയുടെ പര്യായമായ താലിബാന്റെ തലവനെന്ന് കേൾക്കുമ്പോൾ തോക്കേന്തിയ രൂപമാവും മനസിൽ തെളിയുക. മുല്ല ഹൈബത്തുള്ള അഖുന്ദ്സാദ ഭീകരസംഘടനയുടെ തുടക്കം മുതലേ അംഗമായിരുന്നെങ്കിലും പിൻനിരയിൽ ആയിരുന്നു. താലിബാന്റെ ആത്മീയ നേതാവുമാണ്. മതവും വിശ്വാസവുമാണ് ആയുധങ്ങൾ. ഇസ്ലാമിക പണ്ഡിതനും താലിബാന്റെ മത, സൈനിക കാര്യങ്ങളിലെ ഉപദേഷ്ടാവുമായ അഖുന്ദ്സാദ 2016ലാണ് മൂന്നാമത്തെ തലവനായി ചുമതലയേൽക്കുന്നത്. അന്നുമുതൽ അഖുന്ദ്സാദയെ കണ്ടവരില്ല. ഒളിവിലാണ് പ്രവർത്തനങ്ങൾ. ഭീകരസംഘടനയായ അൽ ക്വ ഇദയുടെ തലവൻ അയ്‌മാൻ അൽ സവാഹിരി അഖുന്ദ്സാദയെ 'വിശ്വാസികളുടെ അമീർ' എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ അന്നത്തെ തലവനായിരുന്ന മുല്ല മൻസൂർ അക്തർ കൊല്ലപ്പെട്ടശേഷമാണ് അഖുന്ദ്സാദ തലവനായത്. അധികാരത്തർക്കവും അഫ്ഗാൻ സർക്കാരുമായുള്ള ഏറ്റുമുട്ടലും കാരണം ഐക്യം തകർന്ന താലിബാൻ വിഭാഗങ്ങളെ ഒന്നിപ്പിച്ചത് അഖുന്ദ്സാദയാണ്.
1959ൽ കാണ്ഡഹാർ പ്രവിശ്യയിലെ പാഞ്ച്വായി ജില്ലയിലെ സാധാരണ കുടുംബത്തിലാണ് ജനനം. മത പണ്ഡിതനായിരുന്ന പിതാവിന്റെ പാത പിൻതുടർന്ന് അഖുന്ദ്സാദയും പാകിസ്ഥാനിലെ കുച്ലക്കിൽ വിദ്യാർത്ഥികളെ മതവിശ്വാസം പഠിപ്പിച്ചിരുന്നു. 1980കളിൽ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ആധിപത്യത്തിനെതിരെ പോരാടിയ അഖുന്ദ്സാദ 90കളിൽ താലിബാൻ ആരംഭിച്ചപ്പോൾ മുതൽ അംഗമാണ്. അഖുന്ദ്സാദയ്‌ക്കൊപ്പം മറ്റ് അഞ്ചുപേരും താലിബാന്റെ ഭരണത്തിന് ചുക്കാൻ പിടിക്കുന്നുണ്ട്. താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ മകനായ മുല്ല മുഹമ്മദ് യാക്കോബ്, മുജാഹിദീൻ കമാൻഡർ ജലാലുദീൻ ഹഖാനിയുടെ മകൻ സിറാജുദീൻ ഹഖാനി, താലിബാൻ മുൻ സർക്കാരിൽ മന്ത്രിയായിരുന്ന ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി, താലിബാന്റെ നയതന്ത്ര ചർച്ചകളിൽ പ്രധാനിയും മുൻ ന്യായാധിപനുമായിരുന്ന അബ്ദുൽ ഹക്കിം ഹഖാനി എന്നിവരാണ് മറ്റുള്ളവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |