ന്യൂഡൽഹി: അഫ്ഗാനിൽ ഒറ്റ ദിവസം കൊണ്ടാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് കാബൂളിൽ നിന്ന് ഞായറാഴ്ച രാത്രി ഡൽഹിയിലെത്തിയ വിമാനത്തിലെ യാത്രക്കാർ പറയുന്നു. എംബസി ജീവനക്കാരെ കൊണ്ടുവരാൻ പോയ വിമാനത്തിൽ അഫ്ഗാൻ സർക്കാർ പ്രതിനിധികളും പൗരൻമാരും അടക്കം 129 യാത്രക്കാരുണ്ടായിരുന്നു.
അഫ്ഗാൻ സർക്കാരുമായുള്ള എയർബബിൾ ഉടമ്പടി പ്രകാരം സർവീസ് നടത്തുന്ന എയർഇന്ത്യയുടെ എ.ഐ 243 വിമാനം ഞായറാഴ്ച ഉച്ചയ്ക്ക് 20 യാത്രക്കാരുമായാണ് കാബൂളിലേക്ക് പുറപ്പെട്ടത്. താലിബാൻ സേന തലസ്ഥാന നഗരം കൈയടക്കിയെന്ന വാർത്ത പരന്നതോടെ കാബൂൾ വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോൾ ജീവനക്കാർ അടക്കം രക്ഷപ്പെട്ടിരുന്നു. ഇതുകാരണം എയർഇന്ത്യാ വിമാനത്തിന് ഒരു മണിക്കൂറിലധികം കാബൂളിന് മുകളിൽ വട്ടമിട്ട് പറക്കേണ്ടിവന്നു. ആക്രമണ സാദ്ധ്യത മുന്നിൽക്കണ്ട് പൈലറ്റ് റഡാർ ഓഫാക്കി. വേറെ രണ്ട് വിദേശ വിമാനങ്ങളും ആ സമയത്ത് ലാൻഡിംഗ് അനുമതി കാത്ത് ആകാശത്തുണ്ടായിരുന്നു.
ഏറെ നേരത്തെ ആശയക്കുഴപ്പത്തിന് ശേഷമാണ് വൈകിട്ട് മൂന്നരയോടെ ലാൻഡ് ചെയ്തതെന്ന് എയർഇന്ത്യ ജീവനക്കാർ പറയുന്നു. വിമാനം രാത്രി 7.45ന് തിരികെ ഡൽഹി വിമാനത്താവളത്തിൽ ലാൻഡു ചെയ്തു.
അഫ്ഗാനിസ്ഥാൻ എംപിമാരായ ഹസൻ പക്യാവർ, അബ്‌ദുൾ ഖാദർ സസായി, അഫ്ഗാൻ പ്രസിഡന്റിന്റെ ആരോഗ്യകാര്യ ഉപദേഷ്ടാവ് അഹമ്മദ് സായ് തുടങ്ങിയവർ വിമാനത്തിലുണ്ടായിരുന്നു. അഫ്ഗാൻ ഭരണകൂടം പെട്ടെന്ന് കീഴടങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ നടക്കുന്നത് വലിയൊരു കളിയാണെന്നും യു.എസിനോട് ചോദിക്കൂ എന്നും ഹസൻ പക്യാവർ പറഞ്ഞു. വൈകിട്ട് മൂന്നുമണിവരെ എം.പിയായിരുന്നെന്നും ഇപ്പോൾ മുൻ എം.പിയായെന്നും സസായി പ്രതികരിച്ചു. പെട്ടെന്ന് കീഴടങ്ങിയതിനെ ന്യായീകരിച്ച അദ്ദേഹം, സ്ത്രീകൾ സുരക്ഷിതരായിരിക്കുമെന്ന് താലിബാൻ ഉറപ്പു നൽകിയെന്നും പറഞ്ഞു.
ഡൽഹിയിലെ ജർമ്മൻ എംബസിവഴി വിസ സംഘടിപ്പിച്ച് ജർമ്മനിയിലേക്ക് പോകാനാണ് പദ്ധതിയെന്ന് ഭാര്യയ്ക്കും മരുമകൾക്കുമൊപ്പം എത്തിയ അഫ്ഗാൻ പൗരൻ സാബെക്‌വ് ഇസ പറഞ്ഞു. ഒരു ദിവസം കൊണ്ടാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് കാബൂളിൽ സോളാർ പാനൽ ജോലി ചെയ്യാൻ പോയ അഭിഷേക് പറഞ്ഞു. ഇന്നലെ പെട്ടെന്ന് നഗരത്തിലാകെ ബഹളമായി. ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ടര കിലോമീറ്ററോളം നടന്നാണ് വിമാനത്താവളത്തിൽ എത്തിയത്.
കാബൂളിൽ സന്നദ്ധ സംഘടനയിൽ പ്രവർത്തിച്ചിരുന്ന സോഹിനി സർക്കാരും പ്രാണഭയത്താൽ രക്ഷപ്പെട്ട് വന്നതാണ്. വിമാനങ്ങളിലൊന്നും ടിക്കറ്റ് കിട്ടാനില്ലായിരുന്നു. നാട്ടുകാർ രക്ഷപ്പെട്ടോടുകയാണ്. താലിബാൻ സന്നദ്ധ സംഘടനകളെ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടാണ് യു.എസ് സഹായത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തനം അവസാനിപ്പിച്ച് മടങ്ങിയതെന്നും സോഹിനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |