അമേരിക്ക ഏകപക്ഷീയമായി അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചപ്പോൾത്തന്നെ പ്രതീക്ഷിച്ചിരുന്ന സംഭവവികാസങ്ങളാണ് ഇതുവരെ കണ്ടത്. അമേരിക്കയുടെ അജൻഡ ഭീകരവാദത്തെ തകർക്കുക എന്നതു മാത്രമാണെന്നും അഫ്ഗാനിസ്ഥാന്റെ വികസനത്തിലോ അവിടത്തെ ഗവൺമെന്റിന്റെ കാര്യത്തിലോ താത്പര്യമുണ്ടായിരുന്നില്ലെന്നും അവർ തെളിയിച്ചു.
ഇത്തരം സാഹചര്യങ്ങളിൽ ഒരു രാജ്യത്തു നിന്ന് ഒരു വൻശക്തി പിന്മാറുമ്പോൾ ആ രാജ്യത്തോട് ചെയ്യേണ്ട ന്യായം അനുസരിച്ച് മറ്റൊരു ഗവണ്മെന്റിനെ സ്ഥാപിക്കേണ്ടതുണ്ട്. സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ വിട്ടുപോയപ്പോഴും അമേരിക്ക വിയറ്റ്നാമിൽ നിന്ന് പിൻവാങ്ങിയപ്പോഴും താത്കാലിക സർക്കാരിനെ സ്ഥാപിച്ചിരുന്നു. അത്തരം സംവിധാനം ഇവിടെ സൃഷ്ടിക്കാത്തതുകൊണ്ടാണ് അരക്ഷിതാവസ്ഥ രൂപംകൊണ്ടത്.
അമേരിക്ക പിൻവാങ്ങുമ്പോൾ ഉണ്ടാക്കേണ്ട സംവിധാനത്തെക്കുറിച്ച് കഴിഞ്ഞ കുറെ വർഷങ്ങളായി ചർച്ചകൾ ഉണ്ടായിരുന്നു. ആ ചർച്ചകളിൽ താലിബാൻ മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ ഗവൺമെന്റും മറ്റ് രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തിരുന്നു. പക്ഷേ, ആ ചർച്ചകൾ വിജയകരമായില്ല.
ദോഹയിൽ നടന്ന ചർച്ചകളിൽ പല നിർദ്ദേശങ്ങളും ഉയർന്നുവെങ്കിലും, രാജ്യം തങ്ങളുടെ കൈയിലേക്ക് എത്തുമെന്ന് അറിയാവുന്നതിനാൽ താലിബാൻ അതൊന്നും അംഗീകരിച്ചില്ല. അതുകൊണ്ടാണ് അമേരിക്കയുടെ പിന്മാറ്റം അക്ഷന്തവ്യമായ കുറ്റമാണെന്നും അമേരിക്കയുടെ ഭാവിയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള സംഭവമാണെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
കാബൂളിൽ അധികാരത്തിലിരുന്ന ഘനിയുടെ ഗവൺമെന്റിനും സൈന്യത്തിനും അമേരിക്ക സഹായം നൽകിയിരുന്നെങ്കിലും അവർ പിൻവാങ്ങിക്കഴിഞ്ഞാൽ നിലനിൽക്കാനുള്ള കഴിവ് ആ ഗവൺമെന്റിനില്ല എന്ന യാഥാർത്ഥ്യം അമേരിക്ക വിസ്മരിച്ചതായി തോന്നുന്നു.
പ്രസിഡന്റ് ബൈഡന്റെ പല പ്രസ്താവനകളിലും അഫ്ഗാൻ ഗവൺമെന്റിന് കുറെനാളെങ്കിലും പിടിച്ചുനിൽക്കാനുള്ള ശക്തിയുണ്ടെന്ന് പറഞ്ഞിരുന്നു. 90 ദിവസം മുതൽ ആറുമാസം വരെയായിരുന്നു പ്രതീക്ഷ. അത് ബൈഡന്റെ തെറ്റിദ്ധാരണയായിരുന്നെന്ന് പറയാൻ കഴിയില്ല. അതുകൊണ്ടാണ് അമേരിക്കയിൽ തന്നെ പ്രസിഡന്റ് ബൈഡന് എതിരായുള്ള വികാരം ശക്തമാകുന്നത്. ബൈഡൻ രാജി വയ്ക്കണമെന്നുവരെ ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കൻ പിൻവാങ്ങലിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യ സന്ദർശിച്ച അമേരിക്കൻ വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കൻ സമാധാനം സ്ഥാപിക്കാനുള്ള നയപരിപാടിയുമായാണ് വന്നതെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഇറാനിലും റഷ്യയിലും താഷ്കന്റിലുമൊക്കെ സഞ്ചരിച്ച് ഒരു ഇടക്കാല സംവിധാനം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അവരൊന്നും താല്പര്യം കാണിച്ചില്ല. അതിന്റെ ഫലമായിട്ടാണ് താലിബാൻ ഒരു യുദ്ധം പോലും നടത്താതെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് അഫ്ഗാനിസ്ഥാൻ കീഴടക്കിയത്.
അധികാരം ഒരു കൗൺസിലിനെ കുറേനാളത്തേക്ക് താലിബാൻ ഏല്പിക്കും എന്നൊരു പ്രതീക്ഷ ഏറ്റവും അവസാന നിമിഷങ്ങളിൽ ഉണ്ടായിരുന്നു. ആ കൗൺസിലിൽ മുമ്പത്തെ പ്രസിഡന്റായിരുന്ന കർസായിയും മറ്റൊരു പ്രധാന നേതാവായ അബ്ദുള്ള അബ്ദുള്ളയും ഉണ്ടാകുമെന്നാണ് വാർത്ത ഉണ്ടായിരുന്നത്. അത് സംഭവിച്ചിരുന്നെങ്കിൽ താലിബാൻ ബലം പ്രയോഗിച്ചാണ് ഇപ്പോൾ അധികാരം ഏറ്റതെന്നുള്ള പ്രതീതി ഉണ്ടാകുമായിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഒരുപക്ഷേ, മറ്റുരാജ്യങ്ങളും പുതിയ ഗവണ്മെന്റിനെ അംഗീകരിക്കുമായിരുന്നു. പക്ഷേ, ഇപ്പോഴത്തെ സ്ഥിതിയിൽ ചൈന മാത്രമാണ് താലിബാൻ ഗവൺമെന്റിനെ അംഗീകരിച്ചിട്ടുള്ളത്. ഇനി പാകിസ്ഥാൻ -ചൈന- താലിബാൻ അച്ചുതണ്ടായിരിക്കും അഫ്ഗാനിസ്ഥാൻ നയിക്കുക എന്നാണ് പ്രതീക്ഷിക്കേണ്ടത്.
താലിബാൻ ഭീകരവാദികളെ ഉപയോഗിച്ച് കാശ്മീരിൽ പാകിസ്ഥാൻ പ്രശ്നങ്ങൾ ഉണ്ടാക്കി ഇന്ത്യയ്ക്ക് എതിരായുള്ള അന്തരീക്ഷം സൃഷ്ടിക്കാനും സാദ്ധ്യതയുണ്ട് .അഫ്ഗാനിസ്ഥാനിലും പൊതുവേ പശ്ചിമേഷ്യയിലും ചൈന അവരുടെ ശക്തിവർദ്ധിപ്പിക്കുകയും ഇന്ത്യയ്ക്കെതിരെയുള്ള അക്രമങ്ങൾ തുടരുകയുംചെയ്യും. ഇന്നത്തെ സ്ഥിതിയിൽ താലിബാനെ അംഗീകരിക്കാൻ പ്രയാസമായതുകൊണ്ട് മറ്റു രാജ്യങ്ങളുടെ നിലപാടിനെ വീക്ഷിച്ചിട്ടായിരിക്കും ഇന്ത്യ തീരുമാനമെടുക്കുക. താലിബാനോട് ഇന്ത്യ സംഭാഷണം തുടങ്ങിയെങ്കിലും അതു തുടരാൻ ഇപ്പോൾ പ്രയാസമാകും. മറ്റുരാജ്യങ്ങൾ താലിബാൻ ഗവൺമെന്റിനോട് കാണിക്കുന്ന സമീപനത്തെ ആധാരമാക്കിയാകും ഇന്ത്യ ഇനിയൊരു നിലപാടെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |