തിരുവനന്തപുരം: നിയമസഭാ വളപ്പിലെ നെൽകൃഷി വിളവെടുക്കുന്ന ദിവസമായിരുന്ന വെള്ളിയാഴ്ച നിറഞ്ഞു നിൽക്കുന്ന നെൻമണികൾ ഒരു പിടി കൊയ്തെടുത്ത ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഒപ്പമുണ്ടായിരുന്ന സ്‌പീക്കർ എം.ബി. രാജേഷിനോടും മറ്റുള്ളവരോടും പറഞ്ഞു. 'കൊയ്ത്തും മെതിയും എനിക്ക് ജീവവായുവാണ്, ഞാനും ഒരു കർഷകത്തൊഴിലാളിയല്ലേ."
കറ്റകൾ നിറപുത്തരിക്കായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് നൽകാൻ മേയറെ ഏല്പിച്ച് എല്ലാവരും മടങ്ങിയശേഷം ചിറ്റയം അവിടെ പിന്നീടും എത്തി. കൊയ്തൊഴിഞ്ഞ കൃഷിയിടം കാണാൻ.
അവിടെവച്ചാണ് തന്റെ ബാല്യകാല അനുഭവം ഡെപ്യൂട്ടി സ്പീക്കർ പങ്കുവച്ചത്.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം. അച്ഛനും അമ്മയ്‌ക്കും കൃഷിപ്പണി. ആറുമക്കളുള്ള കുടുംബം. അർദ്ധ പട്ടിണിയും ദുരിതവും അറിഞ്ഞു ജീവിച്ച ഞങ്ങൾക്ക് നല്ല ഭക്ഷണം കിട്ടുന്നത് ജന്മിയുടെ വയലിൽ വിതയ്ക്കാനും കൊയ്യാനും പോകുമ്പോഴായിരുന്നു. വെക്കേഷൻ കഴിഞ്ഞുള്ള വേനൽമഴയും കാത്ത് ഞങ്ങളിരിക്കും. ചിറ്റയത്തെ പനയം, ചാറുകാട്, മാടത്തട തുടങ്ങിയ വയലേലകളിൽ അച്ഛനമ്മമാരോടൊപ്പം കൃഷിപ്പണിക്ക് പോകും. കാളയ്ക്ക് പകരമായി കലപ്പ വലിച്ചും വിത്തെറിഞ്ഞും കളപറിച്ചും കൊയ്തും മെതിച്ചും കൃഷിയെ ആഘോഷമാക്കിയ കാലം.
കൂലിയായി ലഭിക്കുന്ന പുന്നെല്ല് കുത്തി അരിയാക്കി ഓണത്തിന് വീട്ടിൽ പുത്തരിച്ചോറ് വയ്ക്കും. ഏറെ സ്വാദുള്ള ആ കാലത്തെ ആഹാരം പോലെ മറ്റൊന്നും പിന്നൊരിക്കലും രുചിച്ചിട്ടില്ല. വയലിൽ പാട്ടുപാടിയായിരുന്നു ജോലി.
'അക്കണ്ടം നട്ടു ,ഇക്കണ്ടം നട്ടു ഞാൻ മേലെ കണ്ടത്തിൽ ഞാറു നട്ടു... എന്നാലും തമ്പ്രാന് തീണ്ടല് '- എന്ന 'നാട്ടിപ്പാട്ട്" ഏറെ ചർച്ച ചെയ്യപ്പെട്ടു, തീണ്ടലിനും തൊടീലിനുമെതിരായ വിപ്ലവ ഗീതമായി മുഴങ്ങി.
വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടത്തിന് ശേഷം കർഷകത്തൊഴിലാളി യൂണിയൻ നേതാവായ ചിറ്റയം, പിന്നീട് കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി. അച്ഛൻ ഗോപാലകൃഷ്ണനും അമ്മ ദേവയാനിയും അടക്കമുള്ള കർഷകത്തൊഴിലാളികൾ അനുഭവിച്ച ബുദ്ധിമുട്ട് മനസ്സിലാക്കിയതിനാൽ കർഷകത്തൊഴിലാളികൾക്കായി പല കാര്യങ്ങളും ചെയ്യാൻ സാധിച്ചതായി ചിറ്റയം പറയുന്നു.
ഇപ്പോഴും വീട്ടുവളപ്പിൽ നിരവധി കൃഷികളുണ്ട്. ഭാര്യ ഷേർളി ബായിയും മക്കളായ അമൃതയും അനുജയും ചിറ്റയത്തിനൊപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |