കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം കാഴ്ചവച്ചവർക്കും അങ്കത്തിനിറങ്ങാതെ നാമനിർദ്ദേശ പത്രിക പിൻവലിച്ചവർക്കും കെട്ടിവച്ച കാശ് തിരിച്ചു കിട്ടിയില്ല. ജില്ലയിൽ രണ്ടായിരത്തോളം പേർക്കാണ് പണം ലഭിക്കാനുള്ളത്.
ആകെ പോൾ ചെയ്തതിന്റെ ആറിലൊന്ന് വോട്ട് കിട്ടിയാൽ കെട്ടിവച്ച പണം തിരികെ ലഭിക്കും. മത്സരത്തിനിറങ്ങാതെ നാമനിർദ്ദേശ പത്രിക പിൻവലിച്ചവർക്കും ആറിലൊന്ന് വോട്ട് നേടിയവർക്കും വിജയികൾക്കും തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കെട്ടിവച്ച പണം അക്കൗണ്ട് വഴി തിരികെ നൽകേണ്ടതാണ്. ഓരോ പ്രദേശത്തെയും റിട്ടേണിംഗ് ഓഫീസർമാർക്കാണ് ഇതിന്റെ ചുമതല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ പണം തിരികെ കിട്ടാനായി ബാങ്ക് അക്കൗണ്ട് നമ്പർ സഹിതം അപേക്ഷ നൽകണം. ഇങ്ങനെ അപേക്ഷിച്ചവരിൽ വലിയൊരു വിഭാഗം സ്ഥാനാർത്ഥികൾ ഇപ്പോഴും കാശിനായി കാത്തിരിക്കുകയാണ്. കുറച്ചുപേർക്ക് മൂന്ന് മാസത്തിനുള്ളിൽ പണം തിരികെ ലഭിച്ചിട്ടുണ്ട്.
നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് 5500 പേർ
ജില്ലയിൽ ഏകദേശം 5500 പേരാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇതിൽ വലിയൊരു വിഭാഗം ഡമ്മി സ്ഥാനാർത്ഥികളായിരുന്നു. കെട്ടിവച്ച പണത്തിനായി അപേക്ഷിച്ചതിന്റെ രേഖ സഹിതം പരാതി നൽകിയാൽ പരിശോധിക്കുമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതരുടെ വിശദീകരണം. കഴിഞ്ഞവർഷം ഡിസംബർ എട്ടിനാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്.
കെട്ടിവച്ച തുക
പഞ്ചായത്ത് വാർഡ്: 1000 രൂപ
ബ്ലോക്ക് പഞ്ചായത്ത്, മുൻസിപ്പൽ വാർഡ്: 2000 രൂപ
ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ വാർഡ്: 3000 രൂപ
റിട്ടേണിംഗ് ഓഫീസറായിരുന്ന കുന്നത്തൂർ സപ്ലൈ ഓഫീസർക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ പണം തിരികെ കിട്ടാനായി അപേക്ഷ നൽകി. പലതവണ കയറിയിറങ്ങിയിട്ടും ഇതുവരെ പണം ലഭിച്ചില്ല
മുരളീധരൻ, മുരളി വിലാസം, മാനാമ്പുഴ, കുന്നത്തൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |