ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച മാന്ദ്യത്തിൽ നിന്ന് ഇന്ധന ഉപഭോഗത്തിന്റെ കരകയറ്റം തുടരുന്നു. പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഈമാസം ഒന്നുമുതൽ 15 വരെ 0.98 മില്യൺ ടൺ പെട്രോൾ വിറ്റഴിച്ചു. 2020 ആഗസ്‌റ്റിലെ സമാനകാലത്തേക്കാൾ 9.4 ശതമാനവും കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019 ആഗസ്‌റ്റ് ആദ്യ രണ്ടാഴ്‌ചയിലെ 0.95 മില്യൺ ടണ്ണിനേക്കാൾ 3.7 ശതമാനവും അധികമാണിത്.
ഡീസൽ വില്പന 18.5 ശതമാനം ഉയർന്ന് 2.11 മില്യൺ ടണ്ണിലെത്തി. എന്നാൽ, 2019 ആഗസ്‌റ്റിലെ സമാനകാല വില്പനയേക്കാൾ 7.9 ശതമാനം കുറവാണിത്. വാർഷികാടിസ്ഥാനത്തിൽ പെട്രോൾ വില്പന മെച്ചപ്പെട്ടെങ്കിലും ജൂലായിലെ സമാനകാലത്തേക്കാൾ കുറഞ്ഞത് ആശങ്കയാണ്; അഞ്ചു ശതമാനമാണ് ഇടിവ്. മേയ്ക്ക് ശേഷം പെട്രോൾ വില്പന ഇടിയുന്നതും ആദ്യം.
ഡീസൽ വില്പന ജൂലായിലെ ആദ്യ രണ്ടുവാരങ്ങളെ അപേക്ഷിച്ച് 15.34 ശതമാനവും ഇടിഞ്ഞു. ഇന്ത്യയിലെ മൊത്തം ഇന്ധന ഉപഭോഗത്തിന്റെ അഞ്ചിലൊന്നും ഡീസലാണ്. ഉത്തരേന്ത്യയിൽ പലയിടത്തുമുണ്ടായ കനത്ത മഴവും വെള്ളപ്പൊക്കവും മൂലം ഡിമാൻഡ് ഇടിഞ്ഞതാണ് തിരിച്ചടിയായത്. ഇന്ത്യയിലെ മൊത്തം ഇന്ധന വില്പനയുടെ 90 ശതമാനവും കൈയാളുന്നത് പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി), ഭാരത് പെട്രോളിയം (ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ) എന്നിവയാണ്.
എൽ.പി.ജി ഉപഭോഗം ഈമാസം ആദ്യ രണ്ടാഴ്‌ചയിൽ 6.5 ശതമാനം ഉയർന്ന് 1.06 മില്യൺ ടണ്ണിലെത്തിയിട്ടുണ്ട്. അതേസമയം, 2019 ആഗസ്‌റ്റിലെ സമാനകാലത്തേക്കാൾ 2.5 ശതമാനം കുറവാണിത്. വിമാന സർവീസുകൾ മെല്ലെ തിരിച്ചുവരുന്നതിന്റെ ചുവടുപിടിച്ച് വ്യോമ ഇന്ധന വില്പന (ജെറ്റ് ഫ്യുവൽ അഥവാ എ.ടി.എഫ്) 47.5 ശതമാനം ഉയർന്ന് 1.65 ലക്ഷം ടണ്ണായി. എന്നാൽ, ഇത് 2019 ആഗസ്‌റ്റിലെ ആദ്യരണ്ട് വാരങ്ങളിലെ വില്പനയേക്കാൾ 45.3 ശതമാനം കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |