വ്യാപന ഭീതിയിൽ ഓണയൊരുക്കങ്ങൾ
ആലപ്പുഴ: കൊവിഡ് മാനദണ്ഡങ്ങൾ മറന്ന് ജനം കൂട്ടംകൂടിയതോടെ ഓണത്തിരക്ക് സമ്പർക്കവ്യാപനത്തിന് വഴിവയ്ക്കുമോയെന്ന ആശങ്കയിലാണ് ജില്ലാ ഭരണകൂടം.
ഓണത്തോടനുബന്ധിച്ച് വ്യാപാരസ്ഥാപനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടുന്നില്ല. ആലപ്പുഴ നഗരത്തിലെ തുണിക്കടകളിൽ ഉത്സവപ്പറമ്പിനെ വെല്ലുന്ന തിരക്കാണ് അനുഭവപ്പെട്ടത്. പത്ത് വയസിൽ താഴെയുള്ള കുട്ടികളുമായാണ് പലരും എത്തുന്നത്. എന്നിട്ടും പരിശോധകരെ കാണാനില്ലെന്നാണ് ആക്ഷേപം.
പലവ്യഞ്ജന - പച്ചക്കറി കടകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും മുല്ലയ്ക്കൽ തെരുവിലും തിരക്ക് വദ്ധിച്ചു. സ്ഥിതി കൈവിട്ടുപോകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പൊലീസ് ഇന്നലെ മുതൽ ദേശീയപാതയിൽ വാഹന പരിശോധന കർശനമാക്കി. ആരോഗ്യ വകുപ്പ് പ്രത്യേക മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഭക്ഷണ ശാലകളിൽ ഇവ പാലിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
കൊവിഡ് ടെസ്റ്റ് ഉറപ്പാക്കണം
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. പ്രാദേശികമായി ലഭിക്കുന്ന പൂക്കൾ കൊണ്ട് ഓണപ്പൂക്കളം ഒരുക്കുക. ഹോട്ടലുകളും റെസ്റ്റോറന്റുകളും കൊവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണം. സ്ഥാപനങ്ങളിലെ ജീവനക്കാർ കൃത്യമായ ഇടവേളകളിൽ കൊവിഡ് ടെസ്റ്റിന് വിധേയരാകണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. സ്ഥാപനത്തിന്റെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കുക
2. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
3. സുരക്ഷാ സാമഗ്രികൾ ധരിക്കണം
4. ഒരേ സമയം പ്രവേശിക്കാൻ കഴിയുന്നവരുടെ എണ്ണം പുറത്ത് പ്രദർശിപ്പിക്കണം
5. ഉപഭോക്താക്കൾക്ക് സാനിറ്റൈസറും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കണം
6. ഓൺലൈൻ പണമിടപാട് പ്രോത്സാഹിപ്പിക്കുക
7. സാധനങ്ങൾ ഓൺലൈനിൽ വീടുകളിലെത്തിക്കുക
8. ഓണാഘോഷങ്ങളും യാത്രകളും ഒഴിവാക്കുക
"
കൊവിഡ് വ്യാപനം തടയാൻ നിയന്ത്രണം കർക്കശമാക്കിയിട്ടുണ്ട്. പൊലീസുമായി സഹകരിച്ചാണ് ആരോഗ്യ വകുപ്പ് പ്രവർത്തിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കാൻ സംഘടനാ നേതാക്കളുടെ യോഗം ഉടൻ ചേരും.
ജില്ലാ ആരോഗ്യ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |