ചേർത്തല: പട്ടാപ്പകൽ വീട്ടിൽ കയറി കത്തികാട്ടി യുവതിയെ ഭീഷണിപ്പെടുത്തി നാലുപവനോളം കവർന്ന കേസിൽ പ്രതിയെ കണ്ടെത്താനായില്ല. ചേർത്തല നഗരസഭ 34-ാം വാർഡ് കുറ്റിക്കവല മാച്ചാന്തറ സജീവിന്റെ വീട്ടിലാണ് ശനിയാഴ്ച വൈകിട്ട് നാലോടെ കവർച്ച നടന്നത്.
അമ്മൂമ്മ ബേബി കുളിക്കാൻ പോയപ്പോൾ വീട്ടിലെത്തിയ പ്രതി സജീവിന്റെ മകൾ അനന്തലക്ഷ്മിയെ (24) കത്തികാട്ടി കഴുത്തിൽ കിടന്നതും അലമാരയിൽ സൂക്ഷിച്ചിരുന്നതുമായ മാലകളാണ് കവർന്നത്. മാല പൊട്ടിക്കുന്നതിനിടെ യുവതി മാലയുടെ ഒരു ഭാഗം ബലപ്രയോഗത്തിലൂടെ കൈക്കലാക്കിയിരുന്നു.
സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പതിനാറുപേരെ പൊലീസ് ചോദ്യം ചെയ്ത് യുവതിയുടെ മുന്നിലെത്തിച്ചെങ്കിലും ഇവരാരുമല്ലെന്നാണ് യുവതി മൊഴി നൽകിയത്. ഫോൺ വിളികളും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. വീട്ടിലുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതായി സ്റ്റേഷൻ ഓഫീസർ പി. ശ്രീകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |