തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചു. വൈകിട്ട് 7.15ന് ആശുപത്രിയിലെത്തിയ മന്ത്രി മുക്കാൽ മണിക്കൂറോളം ആശുപത്രിയിലുണ്ടായിരുന്നു. ആശുപത്രിയിലെ കൊവിഡ് ചികിത്സാ സംവിധാനങ്ങൾ നേരിൽക്കണ്ട് വിലയിരുത്തി ആശുപത്രി അധികൃതരെ മന്ത്രി സംതൃപ്തി അറിയിച്ചു.
ട്രയേജ് ഏരിയ, റെഡ് സോൺ, ഗ്രീൻ സോൺ, യെല്ലോ സോൺ എന്നിവ കൂടാതെ കൊവിഡ് ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു എന്നിവിടങ്ങളിലും മന്ത്രിയെത്തി. ആശുപത്രിയിൽ ആവശ്യത്തിന് വെന്റിലേറ്ററുകളും ഐ.സി.യു കിടക്കകളുടെയും ലഭ്യത ഉറപ്പു വരുത്തി. കൊവിഡ് രോഗികൾക്ക് നൽകി വരുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സയിലും സംസ്ഥാനത്ത് വാക്സിനേഷൻ മികച്ച രീതിയിൽ നടക്കുന്നതിലും മന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. മന്ത്രി വീണാ ജോർജ്, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, ജില്ലാ കളക്ടർ നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ എന്നിവരും കേന്ദ്ര മന്ത്രിക്കൊപ്പം ആശുപത്രിയിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |