ലോഡ്സ് : പരാജയത്തിന്റെ പടുകുഴിയിൽ നിന്നും വാലിൽ കുത്തിയുയർന്ന് ബൗളേഴ്സിന്റെ ചിറകിലേറി ക്രിക്കറ്റിന്റെ മെക്കയിൽ ഇന്ത്യയ്ക്ക് ചരിത്ര ജയം. ട്വിസ്റ്റുകൾ നിറഞ്ഞ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 151 റൺസിന്റെ ജയം നേടി ഇന്ത്യ 5 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. സ്കോർ: ഇന്ത്യ 364/10, 298/8 ഡിക്ലയേർഡ്. ഇംഗ്ലണ്ട് 391/10, 120/10.
മുൻ നിര പതറിയയിടത്ത് വാലറ്റത്ത് ബുംറയെ കൂട്ടുപിടിച്ച് മുഹമ്മദ് ഷമി നടത്തിയ അവിശ്വസനീയ ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിലാണ് രണ്ടാം ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യ വിജയവഴിയിലേക്കെത്തിയത്.
ഷമിയുടെ (പുറത്താകാതെ 56) തകർപ്പൻ അർദ്ധ സെഞ്ചുറിയുടെ പിൻബലത്തിൽ 298/8 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ അവസാന ദിനം ഇംഗ്ലണ്ടിന്റെ മുന്നിൽ വച്ചത് 272 റൺസിന്റെ വിഷമകരമായ വിജയലക്ഷ്യമാണ്.
പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് മിന്നൽപ്പിണറായ ഇന്ത്യൻ പേസർമാർ 120 റൺസിൽ ഇംഗ്ലണ്ടിന്റെ വെല്ലുവിളി ഒതുക്കുകയായിരുന്നു. നാല് വിക്കറ്റുമായി ആദ്യ ഇന്നിംഗ്സിലെപ്പോലെ മുഹമ്മദ് സിറാജ് മുന്നിൽ നിന്ന് നയിച്ചപ്പോൾ ബുംറ മൂന്നും ഇശാന്ത് രണ്ടും ഷമി ഒരു വിക്കറ്റുമെടുത്ത് തങ്ങളുടെ റോൾ മികച്ചതാക്കി. ഓപ്പണർമാരായ ബേൺസും സിബ്ലിയും പൂജ്യൻമാരായി ബുംരയ്ക്കും ഷമിക്കും വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോൾ 33 റൺസെടുത്ത ക്യാപ്ടൻ ജോറൂട്ടിന് മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിൽക്കാനായത്.
181/6 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് റിഷഭ് പന്തിനേയും (22), ഇശാന്തിനേയും (16) വൈകാതെ നഷ്ടമായി. രണ്ട് പേരേയും റോബിൻസണാണ് പുറത്താക്കിയത്.
തുടർന്ന് 8ന് 209 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ഷമിയും ബുംറയും ഭേദിക്കപ്പെടാത്ത 9-ാം വിക്കറ്റിൽ 89 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. 70 പന്തിൽ 6 ഫോറും 1 സിക്സും ഉൾപ്പെടെയാണ് 56 റൺസ് നേടി ഷമി ക്രിക്കറ്റിന്റെ പറുദീസയിൽ അവിസ്മരണീയ ഇന്നിംഗ്സ് പടുത്തുയർത്തിയത്. ബുംറ 64 പന്തിൽ 34 റൺസെടുത്തു.കാണികളും സഹതാരങ്ങളും എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഷമിയേയും ബുറയേയും പവലിയനിലേക്ക് വരവേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |