ബീജിംഗ്: അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയഭീകര സംഘടനയായ താലിബാനെ അംഗീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്ന് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ താലിബാൻ കാബൂൾ കീഴടക്കിയതിന് പിന്നാലെ അഫ്ഗാനുമായി സൗഹാർദ്ദപരമായ സഹകരണത്തിനും അയൽബന്ധത്തിനും തയ്യാറാണെന്ന് ചൈന അറിയിച്ചിരുന്നു. എന്നാൽ, സർക്കാർ രൂപീകരണത്തിന് ശേഷം മാത്രമെ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഷാവോ ലിജിയാന്‍ അറിയിക്കുന്നത്.
അഫ്ഗാൻ വിഷയത്തിൽ ചൈനയുടെ നിലപാട് വ്യക്തവും സ്ഥിരവുമാണ്. അഫ്ഗാന് സ്വന്തം ജനങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും താൽപ്പര്യങ്ങളെ ഉൾക്കൊള്ളുന്ന തുറന്ന ചിന്താഗതിയുള്ള ഒരു സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു - ഷാവോ പറഞ്ഞു.
ഭീകരസംഘങ്ങൾക്ക് താവളം നൽകില്ലെന്ന വാഗ്ദാനവും താലിബാൻ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാൻ പുനർനിർമ്മിക്കാൻ തുടർന്നും ചൈന സഹായിക്കും. അഫ്ഗാന്‍ സാഹചര്യം വലിയ തോതിൽ മാറിയിട്ടുണ്ടെന്നും ഷാവോ കൂട്ടിച്ചേർത്തു. അഫ്ഗാനുമായി ചൈന അതിർത്തി പങ്കിടുന്നുണ്ട്. ഭൂമിശാസ്ത്രപരമായി വാണിജ്യരംഗത്ത് തന്ത്രപ്രധാനമായ സ്ഥാനമാണ് അഫ്ഗാനുള്ളത്.
@ താലിബാനെ എതിർത്ത് ലോകരാജ്യങ്ങൾ
സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനിൽ അധികാരത്തിലേറുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജർമനി, ഖത്തർ, തുർക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നിലവിൽ സ്വീകരിച്ചിട്ടുള്ളത്.താലിബാനെ ഭീകരസംഘടനയായേ കണക്കാക്കൂ എന്ന് കാനഡയും വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |