കോട്ടയം: കൊവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി തീയറ്ററുകൾ അടച്ചതോടെ സിനിമയില്ലാത്ത രണ്ടാം ഓണത്തിലേക്ക് കേരളം കടക്കുകയാണ് . മിക്ക തിയേറ്ററുകളിലെയും ജീവനക്കാർ ഓൺലൈൻ ഭക്ഷണവിതരണവും കൂലിപ്പണിയുമടക്കം മറ്റു തൊഴിൽ തേടി പോയി. പ്രൊജക്ടറും എ.സിയും കേടാകാതിരിക്കാൻ വിരലിലെണ്ണാവുന്ന ജീവനക്കാരെ വരുമാനമില്ലെങ്കിലും ശമ്പളം നൽകി നിലനിറുത്തുകയാണ് ഉടമകൾ. സിനിമയില്ലെങ്കിലും വൈദ്യുതി നിരക്ക് ഒരു മാസം ഒരു ലക്ഷം രൂപ വരെ വരും.
2019 മാർച്ചിൽ ആയിരുന്നു സിനിമാ തിയേറ്ററുകൾ കൊവിഡ് വ്യാപനകാരണമാകുമെന്ന് പറഞ്ഞ് സർക്കാർ അടപ്പിച്ചത്. കൊവിഡ് വ്യാപനം അൽപ്പം കുറഞ്ഞതോടെ 2020 ജനുവരിയിൽ ഒന്നിടവിട്ട സീറ്റുകളിൽ പ്രവേശനം അനുവദിച്ചു തുറന്നെങ്കിലും ഏപ്രിലോടെ വീണ്ടും അടച്ചു. നാലുമാസമായി തുറന്നിട്ടില്ല.
തിയേറ്റർ തുറക്കുന്നതും കാത്ത് മരക്കാർ
150 കോടി മുതൽ മുടക്കുള്ള മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം ആഗസ്റ്റ് 10ന് റിലീസിംഗ് തീയതി പ്രഖ്യാപിച്ചതായിരുന്നു. മോഹൻലാലിന്റെ ദൃശ്യം 2, മാലിക്ക്, ജോജി കുരുതി തുടങ്ങി വലിയ മുതൽ മുടക്കുള്ള സിനിമകൾ ഒ.ടി.ടി പ്ലാറ്റ് ഫോമിൽ പ്രദർശിപ്പിച്ചു.
'അയ്യപ്പനും കോശിയു'മെന്ന സിനിമ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കെയാണ് ആദ്യം കൊവിഡിന്റെ പേരിൽ തിയേറ്റർ അടച്ചത്. രണ്ടാമത് അടക്കുമ്പോൾ 'ഓപ്പറേഷൻ ജാവ'യാണ് ഓടി കൊണ്ടിരുന്നത്. മഞ്ചുവാര്യർ നായികയായ ചതുർമുഖം തിയേറ്റർ പ്രദർശനം അവസാനിപ്പിച്ചതായി അറിയിക്കുകയായിരുന്നു. പിന്നീട് ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രദർശിപ്പിച്ചു. കുറഞ്ഞ മുതൽ മുടക്കിൽ പൂർത്തിയായ നിരവധി സിനിമകൾ ഒ.ടി.ടി പ്രദർശനം കാത്തിരിക്കുകയാണ് .
'ഓണക്കാലത്ത് സൂപ്പർ മാർക്കറ്റുകൾ അടക്കം തുറന്നതു പോലെ സിനിമ തിയേറ്ററുകളും തുറക്കേണ്ടതാണ്. കൊവിഡ് രണ്ടാം വ്യാപനത്തിന് ശേഷം നാലു മാസത്തോളം പകുതി ആളുകളെ വെച്ച് തുറന്നപ്പോൾ കേരളത്തിൽ തിയേറ്റർ ജീവനക്കാർ അടക്കം ആർക്കും കൊവിഡ് വന്നില്ല . തമിഴ്നാട്ടിൽ സിനിമാശാലകൾ തുറക്കുന്നില്ലെങ്കിലും 20 ശതമാനം വൈദ്യുതി നിരക്കേ ഈടാക്കുന്നുള്ളു. കേരളത്തിൽ 50 ശതമാനം കുറക്കാമെന്ന് സർക്കാർ ഉറപ്പു നൽകിയെങ്കിലും നടപ്പായില്ല. വിനോദ നികുതിയും കുറച്ചില്ല.
- അജി ജോർജ്
സെൻട്രൽ പിക്ചേഴ്സ് പാർട്ട്ണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |