കണ്ണൂർ : നിയന്ത്രണങ്ങളേറെയുണ്ടെങ്കിലും ഇക്കുറി ഒാണം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് പരമ്പരാഗത മൺപാത്രതൊഴിലാളികൾ.രണ്ടുവർഷങ്ങൾ പ്രളയവും രണ്ട് വർഷങ്ങൾ കൊവിഡുമായി വില്പന നടന്നിട്ടില്ലാത്തതിനാൽ വലിയ പ്രതീക്ഷയിലാണ് കണ്ണൂർ നഗരത്തിലെ വിപണിയിൽ പേരാവൂരിൽ നിന്നുള്ള പി.ചന്ദ്രൻ അടക്കമുള്ള മൺപാത്ര വില്പനക്കാർ എത്തിയിരിക്കുന്നത്.
ഒാണത്തിന് ഒരുമാസം മുൻപേ സ്റ്റേഡിയം കോർണറിൽ എത്തിയെങ്കിലും വാങ്ങാനെത്തിയവർ വളരെ കുറവാണെന്ന് ചന്ദ്രൻ പറഞ്ഞു.കോഴിക്കോട് മൊകോരി,വയനാട്,ഉള്ള്യേരി എന്നിവിടങ്ങളിൽ നിന്നുള്ള വില്പനക്കാരും നഗരത്തിൽ തമ്പടിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നും മണൽ കൊണ്ട് വന്നാണ് ഇവരിൽ ചിലർ മൺപാത്രങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്.ഒരു ലോർഡിന് 40,000 രൂപയാണ് മണലിന്റെ വില.എന്നാൽ വാങ്ങാൻ ആളില്ലാതായതോടെ കനത്ത നഷ്ടമാണ് നേരിടുന്നത്.കേരളത്തിൽ കളിമൺ കിട്ടാനില്ലാത്തതും വിലകയറ്റവും കാരണം ഉത്പ്പാദനം വളരെ കുറവാണെന്നും കച്ചവടക്കാർ പറഞ്ഞു.നിർമ്മാണ ചിലവ് കേരളത്തിൽ കൂടുതലായതുകൊണ്ട് തമിഴ്നാട് അടക്കമുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലും മൺപാത്രങ്ങൾ കേരളത്തിലെത്തുന്നത്.കുലതൊഴിൽ ചെയ്യുന്നവർ തന്നെ മേഖലയിലെ പ്രതിസന്ധികാരണം കൊഴിഞ്ഞ് പോകുകയാണ്.
മൺപാത്രങ്ങൾക്ക് 50 രൂപ മുതൽ 500 വരെ
50 മുതൽ 500 വരെയുള്ള മൺപാത്രങ്ങൾ ലഭ്യമാണ്.ഇത്തവണ കൊൽക്കത്തയിൽ നിന്നുമെത്തിയ ചായ കപ്പ് മാത്രമാണ് പുതുമയുള്ള എെറ്റം.ഇതിന് 70 മുതൽ 100 വരെയാണ് വില.ചെറിയ തുളസി തറയും ഇക്കുറി വിൽപ്പനയ്ക്കുണ്ട്.ചീനച്ചട്ടി,കറിച്ചട്ടി,കലം തുടങ്ങിയവയാണ് മറ്റുള്ളവ.തമിഴ്നാട് തഞ്ചാവൂരിൽ നിന്നുമുള്ള കറുത്ത മൺപാത്രങ്ങളും വിൽപ്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്.മറ്റ് മൺപാത്രങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് വില അൽപ്പം കൂടുതയാണ്. 70 മുതൽ 300 രൂപവരെയാണ് വില. നൂറോളം തരം ചട്ടികളാണ് ഇത്തവണ വിപണിയിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |