കാസർകോട്: മലയാളികളുടെ ദേശീയോത്സവകാലത്തും അതിർത്തിയിൽ മയമില്ലാതെ കർണാടകം. ആംബുലൻസ് ഉൾപെടെ കേരളത്തിൽ നിന്നുള്ള വാഹനങ്ങളെ തടയാതെ കടത്തിവിടണമെന്ന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയുടെ നിർദ്ദേശം വന്നിട്ടും സംസ്ഥാനാതിർത്തിയിൽ മാരത്തോൺ ചെക്കിംഗ് തുടരുകയാണ് കർണാടക പൊലീസ്.
ഓണക്കാലം വീട്ടുകാരോടൊപ്പം ഒത്തുചേർന്ന് ആഘോഷിക്കാൻ മഹാരാഷ്ട്രയിലും കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിലും താമസിക്കുന്ന മലയാളികൾ അതിർത്തിയിൽ എത്തി കഷ്ടപ്പെടുകയാണ്. പലതരം ജോലികളുമായി പുറത്ത് കഴിയുന്നവരും വിദ്യാർത്ഥികളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. കേരള ഹൈക്കോടതിയുടെ നിർദ്ദേശം വന്നതിന് ശേഷം പരിശോധന കൂടുതൽ കടുപ്പിക്കുകയാണ് കർണാടക ചെയ്യുന്നത്. തങ്ങളുടെ സർക്കാരിന്റെ ഭാഗത്തുനിന്നും നിർദ്ദേശം ഒന്നും ലഭിക്കാത്തതിനാൽ പരിശോധന നിർത്തിവെക്കാൻ കഴയില്ലെന്നാണ് ദക്ഷിണ കർണ്ണാടക ജില്ലാ കളക്ടറും മംഗളുരു പൊലീസ് കമ്മിഷണറും വ്യക്തമാക്കിയത്.
കഴിഞ്ഞ രണ്ടു ദിവസമായി തലപ്പാടി, തവിടുഗോളി , ആനക്കൽ ചെക്ക് പോസ്റ്റുകളിൽ അർദ്ധരാത്രി പോലും കർശന പരിശോധനയാണ് നടത്തുന്നത്. ആർ .ടി .പി. സി ആർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാട്ടിൽ പോകണ്ട എന്ന നിലപാടിലാണ് അധികൃതർ. രാത്രികാല പരിശോധന അല്പം കൂരമാണെന്നും അനുഭവസ്ഥർ പറയുന്നു.
അതിർത്തിയിലെ പരിശോധന മൂലം മംഗളൂരു,മണിപ്പാൽ എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് ചികിത്സയ്ക്കായി പോകുന്നവർ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
എം.എൽ.എയുടെ ഹർജി 25ന് പരിഗണിക്കും
അതിർത്തിയിൽ തടയുന്നതിനെതിരെ മഞ്ചേശ്വരം എം. എൽ .എ എ .കെ .എം അഷ്‌റഫ് നൽകിയ ഹർജിയിൽ വാദം കേട്ട ഹൈക്കോടതി 25 ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
കാസർകോട്ടുകാർ വരുന്നത് കൊണ്ടാണ് കോവിഡ് കർണ്ണാടകയിൽ കൂടുന്നത് എന്നാണ് ദക്ഷിണ കർണ്ണാടക കളക്ടറും കമ്മിഷണറും പറയുന്നത്. അതിർത്തിയിൽ മലയാളികളെ കേൾക്കാൻ കർണ്ണാടക തയ്യാറാകുന്നില്ല. നീതിയ്ക്കായി ഏതറ്റംവരെയും പോകാനാണ് തീരുമാനം.
എ .കെ. എം അഷ്‌റഫ് ( മഞ്ചേശ്വരം എം എൽ എ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |