മാള: 2018ലെ പ്രളയമാണ് കർഷക ജ്യോതി അവാർഡ് ലഭിച്ച മാളയ്ക്കടുത്തുള്ള വെണ്ണൂർ വളപ്പിൽ വീട്ടിൽ ശശിയുടെ ജീവിതം മാറ്റിമറിച്ചത്. രോഗത്തെ പരാജയപ്പെടുത്താൻ മണ്ണിൽ മനസ് സമർപ്പിച്ച ശശി പക്ഷേ പ്രളയത്തിൽ നിന്ന് കരകയറാനാകാതെ ഭാഗ്യം വിൽക്കാൻ തുടങ്ങി.
കാർഷിക വകുപ്പിന്റെ അവാർഡ് ലഭിച്ച് ദിവസങ്ങൾക്കകമാണ് വെള്ളം പ്രളയമായെത്തിയത്.
വീട് മാത്രമല്ല കൃഷിയിടവും കാലിത്തൊഴുത്തും ആട്ടിൻ കൂടും കോഴിക്കൂടും അടക്കമുള്ളവ മുങ്ങി. തൊഴുത്തിൽ നിന്നിരുന്ന അഞ്ച് പശുക്കളിൽ രണ്ടെണ്ണവും ആടുകളും കോഴികളും അടക്കം ചത്തു. കൃഷിയെല്ലാം വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഈ കാഴ്ചകൾ മനസിനെ വല്ലാതെ വേദനിപ്പിച്ചു. പിന്നെ കടബാദ്ധ്യത ഒഴിവാക്കാൻ ലോട്ടറി വിൽപ്പനയിലേക്ക് തിരിഞ്ഞു. എന്നാൽ കൊവിഡ് നിയന്ത്രണം ആ മേഖലയിലും തിരിച്ചടിയായി.
പ്രളയത്തിൽ ഒലിച്ചുപോയ കാലിത്തൊഴുത്തിന് പകരം നിർമ്മാണത്തിനും ഒരു പശുവിനും ധനസഹായം ലഭിച്ചു. എന്നാൽ 2019ൽ വീണ്ടും വെള്ളം കയറിയപ്പോൾ ദുരന്തം മുന്നിൽക്കണ്ട് പശുവിനെ വിൽക്കേണ്ടി വന്നു. ഇപ്പോൾ മൂന്ന് ലക്ഷത്തിന്റെ കടബാദ്ധ്യതയുണ്ടെങ്കിലും കൃഷിയിലേക്ക് വീണ്ടും കടക്കാനുള്ള ഒരുക്കത്തിലാണ്. 12 സെന്റ് സ്ഥലത്തിൽ വീട് ഒഴികെയുള്ള ഏഴ് സെന്റിൽ കൃഷിയിലൂടെ അത്ഭുതം സൃഷ്ടിച്ചാണ് സംസ്ഥാന അവാർഡ് കരസ്ഥമാക്കിയത്. ചെറിയ സ്ഥലം പൂർണമായി പ്രയോജനപ്പെടുത്തി സമ്മിശ്ര കൃഷിയാണ് നടപ്പാക്കിയത്. കാബേജ്, ക്വാളിഫ്‌ളവർ, വിവിധയിനം പയറുകൾ, വെണ്ട, ചുരയ്ക്ക, പടവലം, കുറ്റിബീൻസ്, വഴുതന, വിവിധയിനം വാഴകൾ, പച്ചമുളക്, ചീരകൾ, കൂൺ തുടങ്ങിയ നിരവധി ഇനം പച്ചക്കറികളാണ് അന്ന് കൃഷി ചെയ്തത്. കൂടാതെ വിവിധയിനം മത്സ്യങ്ങൾ, മുയൽ, താറാവുകൾ, ടർക്കി, ഗിനി, കാട, കരിങ്കോഴി, മുട്ടക്കോഴികൾ, പശുക്കൾ, ആടുകൾ എന്നിവയും ശശിയുടെ പുരയിടത്തിൽ ഉണ്ടായിരുന്നു.
പാൻക്രിയാസിസ് തകരാർ കാരണമാണ് രണ്ട് പതിറ്റാണ്ട് മുമ്പ് കാർഷിക മേഖലയിലേക്ക് കടന്നത്. തുടർന്ന് ആരോഗ്യ സംരക്ഷണവും വരുമാന മാർഗവും നല്ല ഭക്ഷണവും കൃഷിയിലൂടെ നേട്ടമായി. പ്രളയം എല്ലാം തകർത്തപ്പോൾ പിന്നെ ആശ്രയം ലോട്ടറി വിൽപ്പനയായിരുന്നു. ഇപ്പോൾ മുയൽ വളർത്തലിൽ തുടങ്ങി മറ്റു കൃഷികളിലേക്കും കടക്കാനാണ് ശ്രമിക്കുന്നത്. ലോട്ടറി വിൽപ്പനയിലൂടെ ശരാശരി 400 രൂപ ലഭിക്കും.
- ശശി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |