പിണറായി: മുഖ്യമന്ത്രിയുടെ ധർമ്മടം മണ്ഡലത്തിൽ ഒന്നും ഇനി വെയ്സ്റ്റാകില്ല. പ്ളാസ്റ്റിക് മാലിന്യങ്ങളെല്ലാം സംസ്കരിച്ച് പുതുമോടിയിൽ പൂച്ചട്ടികളും കരകൗശല വസ്തുക്കളുമായി മാറും. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച ഫ്ളെക്സ് ബോർഡുകളും ബാനറുകളുമാണ് ആദ്യ ഘട്ടത്തിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായി മാറുന്നത്. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു നിയോജകമണ്ഡലം മുഴുവനും 'സീറോ വെയ്സ്റ്റാ'ക്കി മാറ്റുന്നത്. എറണാകുളത്തെ ഒരു സ്വകാര്യകമ്പനിയാണ് ഇവ മൂല്യവർദ്ധിത വസ്തുക്കളായി മാറ്റുന്നത്. ഇങ്ങനെ മാറ്റിയെടുത്ത വസ്തുക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റിക്ക് കൈമാറി. ഇതുവഴി ലഭിച്ച 1,075 പൂച്ചട്ടികൾ മണ്ഡലത്തിലെ 215 അങ്കണവാടികൾക്ക് വിതരണം ചെയ്യും.
പൂച്ചട്ടികൾ മാത്രമല്ല, ബക്കറ്റ്, ട്രേ, കപ്പ് തുടങ്ങി പല ഉൽപ്പന്നങ്ങളും പുനസംസ്‌കരണത്തിലൂടെ നിർമിച്ചിട്ടുണ്ട്. പുനരുപയോഗിക്കാനാവാത്ത പിവിസി ഫ്‌ളക്‌സ്, നൈലോൺ, കൊറിയൻ ക്ലോത്ത് എന്നിവ പ്രചാരണത്തിന് ഉപയോഗിക്കുന്നത് സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും നിരോധിച്ചിരുന്നു.100 ശതമാനം കോട്ടൺ, കടലാസ്, റീസൈക്കിൾ ചെയ്യാനാവുന്ന പോളി എഥിലിൻ എന്നിവയാണ് പകരം നിർദ്ദേശിച്ചത്. ധർമടത്ത് പോളി എഥിലിൻ നിർമ്മിതവും മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ചതുമായ ഇക്കോ സൈൻ പ്രിന്റുകളാണ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നത്.
പ്രചാരണം കഴിഞ്ഞപ്പോൾ തിരിച്ചെടുത്തു
ഉപയോഗിച്ച ഇക്കോ സൈൻ മെറ്റീരിയൽ തിരഞ്ഞെടുപ്പിനുശേഷം എൽ.ഡി.എഫ് ഘടകങ്ങൾ മുഖേന ശേഖരിക്കുകയായിരുന്നു. ഇങ്ങനെ ശേഖരിച്ചവ എറണാകുളത്തെ റീസൈക്കിൾ പ്ലാന്റിലേക്കും തുടർന്ന് ക്രഷിംഗ് യൂണിറ്റിലേക്കും മാറ്റി. പിന്നീട് യന്ത്രം ഉപയോഗിച്ച് ക്രഷ് ചെയ്ത് പ്ലാസ്റ്റിക്കിന്റെ ആദ്യ രൂപമായ ഗ്രാന്യൂൾസ് ആക്കി. ഈ ഗ്രാന്യൂൾസ് ഉപയോഗിച്ചാണ് പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ നിർമാണം.
തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഫ്ളെക്സ് പോലുള്ള സാമഗ്രികൾ ഉപയോഗിക്കുമ്പോൾ ഇത്തരം ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കണമെന്നതായിരുന്നു മുഖ്യമന്ത്രി മുന്നോട്ട് വച്ച ഒരു വ്യവസ്ഥ. ധർമ്മടം മണ്ഡലം സീറോ വെയ്സ്റ്റ് ആക്കി മാറ്റണമെന്നതു മുഖ്യമന്ത്രിയുടെ ആശയമാണ്. ആ ആശയം ഇതോടെ യാഥാർത്ഥ്യമാകുകയാണ്-
കെ. ശശിധരൻ,സി.പി. എം പിണറായി ഏരിയാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |