കാസർകോട്: ജില്ലയിലെ മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്‌ഘാടനം നടത്താൻ ഉദുമയിലെ സ്വകാര്യ ഹാളിൽ ചേർന്ന ഐ എൻ എൽ പ്രവർത്തക സമിതി യോഗം അലങ്കോലപ്പെടുത്തിയവർക്കെതിരെ നടപടിയുണ്ടായേക്കും.ഇന്ന് രാവിലെ ചേരുന്ന നേതൃയോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് വിവരം. ഇരച്ചുകയറിയ അബ്ദുൾ വഹാബ് പക്ഷമാണ് കാസർകോട്ടെ ഐ.എൻ.എൽ യോഗം അലങ്കോലമാക്കിയത്.
പാർട്ടിയിൽ സമവായ ശ്രമങ്ങൾ നടത്തുന്നതിനിടെ മെമ്പർഷിപ്പ് വിതരണം നടത്തരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഒരു സംഘം ബഹളമുണ്ടാക്കിയത്. കാസർകോട്, പള്ളിക്കര, തൃക്കരിപ്പൂർ, എരിയാൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വഹാബ് പക്ഷം ആളുകളെ ഇറക്കി കരുതിക്കൂട്ടി കുഴപ്പം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് ഔദ്യോഗിക വിഭാഗം ആരോപിച്ചു. ഐ. എൻ .എൽ അഖിലേന്ത്യാ ട്രഷററും സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. എ. എ. അമീൻ, സംസ്ഥാന സെക്രട്ടറി എം. എ. ലത്തീഫ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് പ്രവർത്തകർ ചേരിതിരിഞ്ഞത്. ജില്ലയിലെ 50 ഓളം പ്രവർത്തക സമിതി അംഗങ്ങളിൽ 40 ഓളം പേർ ഇന്നലെ യോഗത്തിൽ സംബന്ധിച്ചിരുന്നു. പുറത്തു തമ്പടിച്ച ഒരു വിഭാഗം ഇരച്ചുകയറി ബഹളം വച്ചതോടെ ജില്ലാതല പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെ ആറുപേർ ഇറങ്ങിപ്പോയി.
യോഗഹാളിലേക്ക് ഇരച്ചുകയറിയവരെ മുഴുവൻ ബലം പ്രയോഗിച്ചു പുറത്താക്കിയാണ് മെമ്പർഷിപ്പ് വിതരണം നടത്തിയത്. . ജില്ലാ പ്രസിഡന്റ് മൊയ്തീൻകുഞ്ഞി കളനാട്, സെക്രട്ടറി അസീസ് കടപ്പുറം, വനിതാലീഗ് ഭാരവാഹി ഹസീന , എം എ ജലീൽ തുടങ്ങിയവരെല്ലാം വേദിയിൽ ഉണ്ടായിരുന്നു.
മെമ്പർഷിപ്പ് കാമ്പയിൻ ജനാധിപത്യവിരുദ്ധമെന്ന് വിമതപക്ഷം
കാസർകോട്: ജനാധിപത്യ വിരുദ്ധമായ മെമ്പർഷിപ്പ് ക്യാമ്പയിനാണ് ഇപ്പോൾ നടക്കുന്നതെന്ന് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ ഐ.എൻ.എൽ നേതാക്കളും പ്രവർത്തകരും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി . തങ്ങൾ ആരുടെയും വക്താക്കൾ അല്ല. പാർട്ടിയിൽ ഐക്യമുണ്ടാകണമെന്ന് മാത്രമാണ് ആഗ്രഹിച്ചത്. ഉദുമയിലെ ഐ എൻ എൽ യോഗത്തിൽ ഇന്ന് ഇറങ്ങിപോയവർ കാസർകോട്ട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന കൗൺസിലർമാരായ എം.എ കുഞ്ഞബ്ദുല്ല, എം.കെ ഹാജി കോട്ടപ്പുറം, ജില്ലാ സെക്രട്ടറിമാരായ ഇക്ബാൽ മാളിക, റിയാസ് അമലടുക്കം, അമീർ കോടി, കാസർകോട് മണ്ഡലം പ്രസിഡന്റ് ഹാരിസ് ബെഡി, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മുസ്തഫ കുമ്പള തുടങ്ങിയവരാണ് വാർത്താസമ്മേളനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |