ന്യൂഡൽഹി : കടൽക്കൊല കേസിൽ സെന്റ് ആന്റണി ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഏഴ് മത്സ്യത്തൊഴിലാളികൾ സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വി. രാമസുബ്രഹ്മണ്യം എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നടപടി. തങ്ങൾക്കും നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. സെന്റ് ആന്റണീസ് ബോട്ടുടമയ്ക്ക് നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസ് ഇന്ദിര ബാനർജി അദ്ധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്ക് ശേഷം ഹർജികൾ വീണ്ടും പരിഗണിക്കും. അതുവരെ ബോട്ടുടമയ്ക്കുള്ള രണ്ട് കോടി രൂപ വിതരണം ചെയ്യരുതെന്ന് കേരള ഹൈക്കോടതിക്ക് നിർദ്ദേശം നൽകി.
അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകനായ മനീഷ് ഡെംബ്ല കോടതിയെ അറിയിച്ചു. ആ കേസിൽ മത്സ്യത്തൊഴിലാളികൾ കക്ഷികളായിരുന്നില്ലല്ലോ എന്ന് ബെഞ്ച് തിരിച്ച് ചോദിച്ചു. പണം നൽകാൻ കേരള ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയതിനാൽ ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ, ബോട്ടുടമയ്ക്ക് നോട്ടീസ് നൽകാതെ മുൻ ഉത്തരവ് തിരുത്താനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 15ന് പത്ത് കോടി രൂപ നഷ്ടപരിഹാരം സ്വീകരിച്ചുകൊണ്ട് 2012ലെ കടൽക്കൊലക്കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീംകോടതി അവസാനിപ്പിച്ചിരുന്നു. ഇറ്റലി കെട്ടിവച്ച തുക കൊല്ലപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യാനായി കേരള ഹൈക്കോടതി രജിസ്ട്രിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനും ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് എം.ആർ. ഷാ എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. 2012 ഫെബ്രുവരി 15നുണ്ടായ വെടിവയ്പ്പിൽ ജലസ്റ്റിൻ (44) , അജേഷ് പിങ്കി (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |