ന്യൂഡൽഹി:പതിനെട്ട് വയസിൽ താഴെയുള്ളവർക്കും അടുത്ത മാസം മുതൽ കൊവിഡ് വാക്സിൻ നൽകി തുടങ്ങാൻ സാദ്ധ്യത.കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങിയാൽ സ്‌കൂളുകൾ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
കൊവാക്സിന്റെ കുട്ടികളിലെ ക്ളിനിക്കൽ പരീക്ഷണം പൂർത്തിയായി. അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോൾ ജനറലിന്റെ അനുമതി ലഭിച്ചാൽ കുത്തിവയ്പ് തുടങ്ങാം. സൈഡസ് കാഡില കമ്പനിയുടെ കുട്ടികൾക്കുവേണ്ടിയുള്ള വാക്സിനായ സൈക്കോവ് വിയുടെ പരീക്ഷണം അവസാനഘട്ടത്തിലാണ്.
അനുമതി ലഭിച്ചാൽ 2-18 പ്രായക്കാർക്ക് നൽകാവുന്ന ആദ്യ വാക്സിനാകും കൊവാക്സിനെന്ന് ഭാരത് ബയോടെക്ക് എം.ഡി. കൃഷ്ണ എല്ല പറഞ്ഞു. 525 കുട്ടികളിലാണ് പരീക്ഷണം നടത്തിയത്.
സെപ്തംബറിലോ ഒക്ടോബറിലോ കുട്ടികൾക്കുള്ള വാക്സിൻ തയ്യാറാകാൻ സാദ്ധ്യതയുണ്ടെന്ന്
ഐ.സി.എം.ആറിന് കീഴിലുള്ള പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയക്ടർ പ്രിയ എബ്രഹാം പറഞ്ഞു.
ബൂസ്റ്റർ ഡോസ് ഉടനില്ല
ബൂസ്റ്റർ ഡോസുകൾ നൽകാനുള്ള പരീക്ഷണങ്ങൾ ലോകാരോഗ്യസംഘടനയുടെ നിർദ്ദേശ പ്രകാരം നിറുത്തിവച്ചതായി പ്രിയ എബ്രഹാം അറിയിച്ചു. ദരിദ്ര രാജ്യങ്ങളിൽ രണ്ട് ഡോസ് വാക്സിൻ പോലും നൽകാൻ കഴിയാത്ത സാഹചര്യത്തിലാണിത്.ഭാവിയിൽ ബൂസ്റ്റർ ഡോസുകൾ നൽകേണ്ടിവന്നേക്കാം.
അടുത്ത ഘട്ടത്തിൽ ഒരു ഡോസ് കൊവാക്സിൻ കുത്തിവച്ച ശേഷം രണ്ടാം ഡോസ് മൂക്കിലൊഴിക്കുന്ന രീതി വന്നേക്കാം.
ക്ലിനിക്കൽ ട്രയലിൽ
സൈഡസ് കാഡിലയുടെ ഡി.എൻ.എ വാക്സിൻ
ജെന്നോവ ബയോഫാർമസ്യൂട്ടിക്കലിന്റെ എം-ആർ.എൻ.എ വാക്സിൻ
ബയോളജിക്കൽ-ഇയുടെ കോർബി വാക്സ് വാക്സിൻ,
സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നോവോവാക്സ്
ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന വാക്സിൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |