കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ സ്വർണം കെട്ടിയ രുദ്രാക്ഷമാലയിലെ ഒമ്പത് മുത്തുകൾ കാണാതായെന്ന പരാതിയിൽ മുൻ മേൽശാന്തിയിൽ നിന്ന് ദേവസ്വം വിജിലൻസ് മൊഴിയെടുത്തു. 2018-ൽ മേൽശാന്തിയായി ചുമതലയേറ്റെടുക്കുമ്പോൾ തിരുവാഭരണ രജിസ്റ്റർ പ്രകാരം 52 ഇനം ഉരുപ്പടികൾ മഹസർപടി ഏറ്റെടുത്തിരുന്നുവെന്ന് അദ്ദേഹം മൊഴി നൽകി. എണ്ണം മാത്രം നോക്കിയാണ് സാധനങ്ങൾ ഏറ്റെടുത്തതെന്നും കാരണം തിരക്കിയപ്പോൾ ഇങ്ങനെയാണ് ഇവിടത്തെ പതിവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും മുൻ മേൽശാന്തി മൊഴി നൽകിയിട്ടുണ്ട്.
ജൂലായ് 5ന് പുതിയ മേൽശാന്തി ചുമതലയേറ്റെടുത്തപ്പോൾ തിരുവാഭരണ രജിസ്റ്റർ പ്രകാരം 218-ാം നമ്പറായി ചേർത്തിട്ടുള്ള 23 ഗ്രാം തൂക്കമുള്ളതും 81 രുദ്രാക്ഷക്കായ് കെട്ടിയിട്ടുള്ളതുമായ സ്വർണമാല കാണാനില്ലെന്നാണ് അറിയിച്ചത്. കഴിഞ്ഞ ഉത്സവത്തിന് മുമ്പ് ശ്രീകോവിലിന് സമീപം ചെറിയ തീപിടിത്തമുണ്ടായിരുന്നു. ഈ സമയത്ത് പുക പിടിച്ച ഏഴ് സാധനങ്ങൾ കഴുകി വൃത്തിയാക്കാൻ ജീവനക്കാരെ ഏൽപ്പിച്ചിരുന്നു.എന്നാൽ, ഇവ തിരികെ ലഭിച്ചില്ല. ഉത്സവസമയത്ത് ഒരിനം തിരികെ ലഭിച്ചു. പിന്നീട് വൈക്കം ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ സ്ട്രോംഗ് റൂം തുറന്ന് പരിശോധിച്ചപ്പോൾ മറ്റ് ആറ് ഇനങ്ങൾ ഇവിടെയുള്ളതായി കണ്ടെത്തിയിരുന്നു. സ്വർണമാല ഉൾപ്പെടെയുള്ള സാധനങ്ങൾ നാലോ അഞ്ചോ ലക്ഷം രൂപ മുടക്കി മേൽശാന്തി തന്നെ വാങ്ങിവെച്ച് കേസിൽ നിന്ന് ഒഴിവാകാൻ ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്നും മേൽശാന്തി പറഞ്ഞു. തീപിടുത്തമുണ്ടായപ്പോൾ രേഖാമൂലം ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് അധികാരികൾ ആഭരണം പരിശോധിച്ചില്ലെന്നത് മനസിലാകുന്നില്ലെന്നും മേൽശാന്തി പറഞ്ഞു. താൻ പറഞ്ഞിട്ടാണ് പുതിയ മേൽശാന്തി ആഭരണങ്ങൾ മുത്തുകൾ സഹിതം എണ്ണി തിട്ടപ്പെടുത്തി തരണമെന്ന് ആവശ്യപ്പെട്ടതെന്നു അദ്ദേഹം പറഞ്ഞു. നഷ്ടത്തിൽ തിരുവാഭരണ കമ്മിഷണറും ബോർഡിന് റിപ്പോർട്ട് നൽകി. മൂന്ന് ഗ്രാമിന്റെ നഷ്ടമാണ് കാണിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |