കാബൂൾ: പ്രാണരക്ഷാർത്ഥം യു.എസ് വിമാനത്തിന്റെ പുറത്ത് കയറിയിരുന്ന രണ്ട് പേരുടെ മരണം ലോകമനസ്സാക്ഷിയുടെ കരളലിയിച്ചതാണ്. സഹോദരങ്ങളായിരുന്നു അവരെന്നാണ് റിപ്പോർട്ട്. കബീറിന് 17ഉം ഇളയവൻ റിസക്ക് 16ഉം. താലിബാനിൽ നിന്ന് രക്ഷനേടി കാബൂൾ വിമാനത്താവളത്തിൽ എത്തിയ ഇവർ അമേരിക്കൻ സൈനിക വിമാനത്തിന്റെ അകത്തുസീറ്റില്ലാത്തതിനാൽ കയറിപ്പറ്റിയത് വിമാനത്തിന് പുറത്ത്.അതിവേഗം പറന്നുയർന്ന വിമാനം കുത്തനെ മുകളിലേക്ക് പറക്കുന്നതിനിടെ ഇവർ താഴേക്കു പതിച്ചു. നാട്ടുകാർ ഓടിയെത്തി ഛിന്നഭിന്നമായ മൃതദേഹങ്ങൾ പെറുക്കിയെടുത്തു. റിസയുടേത് കുടുംബം തിരിച്ചറിഞ്ഞു. കബീറിന്റെ മൃതദേഹം ഇനിയും ലഭിച്ചിട്ടില്ല. മൊത്തം മൂന്നു പേരാണ് താഴേക്കു പതിച്ചത്.
@ രക്ഷതേടിയുള്ള യാത്ര
20,000 പേരെ കാനഡയിലേക്കും യു.എസിലേക്കും കൊണ്ടുപോകുന്നുവെന്ന അഭ്യൂഹം കേട്ടാണ് ഇരുവരും വിമാനത്താവളത്തിൽ എത്തിയത്.റിസയുടെ മൃതദേഹം ലഭിച്ചുവെങ്കിലും കാലുകളും കൈകളും അറ്റുപോയിരുന്നു.
കബീർ ജീവനോടെ രക്ഷപ്പെട്ടോ അതല്ല, ദൂരെയെവിടെയെങ്കിലും വീണോ എന്ന് കുടുംബത്തിനറിയില്ല. വീട്ടിൽ നിന്ന് ആരോടും പറയാതെ തിരിച്ചറിയൽ രേഖയുമായി ഇറങ്ങിയതായിരുന്നു ഇരുവരും.അന്നേ ദിവസം പുറപ്പെട്ട വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. റിസയും കബീറും സഞ്ചരിച്ച അതേ വിമാനമായിരുന്നോ ഇതെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |