കാസർകോട്: സ്വർണ വ്യാപാരികളായ മഹാരാഷ്ട്ര സ്വദേശികളെ കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയ ശേഷം 14.5 ലക്ഷം രൂപ കവർന്ന കേസിൽ ഒരാളെ മഞ്ചേശ്വരം ഇൻസ്‌പെക്ടർ എ. സന്തോഷ്‌കുമാറും സംഘവും അറസ്‌റ്റ് ചെയ്തു. മംഗളൂരു കോട്ടെക്കാറിലെ മുഹമ്മദ് അഷ്റഫ് എന്ന മമ്മയാണ് (42) അറസ്‌റ്റിലായത്. സംഭവത്തിൽ എട്ടുപേരെ നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷം മുമ്പ് പുലർച്ചെ ആറ് മണിയോടെ സ്വർണ വ്യാപാരികളായ മഹാരാഷ്ട്രയിലെ അവിനാശും സുഹൃത്തും പഴയ സ്വർണാഭരണങ്ങൾ വാങ്ങാൻ കാറിൽ കാസർകോട്ടേക്ക് വരുന്നതിനിടെയാണ് കവർച്ചയ്‌ക്ക് ഇരയായത്. തലപ്പാടി ടോൾ ബൂത്തിന് സമീപം വച്ച് കാറിൽ പിന്തുടർന്നെത്തിയ മുഖംമൂടി ധരിച്ച പത്തംഗ സംഘം മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിന് സമീപത്ത് വച്ച് ഇവരുടെ വാഹനം തടയുകയും തട്ടിക്കൊണ്ടുപോയി പണമടങ്ങിയ കാർ തട്ടിയെടുക്കുകയുമായിരുന്നു. അന്ന് വൈകിട്ട് ഇരുവരെയും മഞ്ചേശ്വരം ചൗക്കിൽ ഇറക്കിവിടുകയും കാർ തലപ്പാടി പെട്രോൾ പമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |