ന്യൂഡൽഹി: വിവാഹത്തിലൂടെ മതംമാറ്റം നടത്തുന്നത് തടയാൻ ലക്ഷ്യമിട്ട് ഗുജറാത്ത് സർക്കാർ കൊണ്ടുവന്ന 'ലൗജിഹാദ് വിരുദ്ധ" നിയമത്തിലെ ചില വകുപ്പുകൾ ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. അന്യമതസ്ഥർ നല്ല ഉദ്ദേശ്യത്തോടെ വിവാഹം ചെയ്യുമ്പോൾ നിയമത്തിലെ ചില വകുപ്പുകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് ബൈരൻ വൈഷ്‌ണവ് എന്നിവരുടെ ഇടക്കാല ഉത്തരവ്.
ഒരു മതത്തിൽപ്പെട്ടയാൾ മറ്റൊരു മതത്തിൽ നിന്നുള്ളയാളെ ബലപ്രയോഗമില്ലാതെയും പ്രലോഭനമില്ലാതെയും തട്ടിപ്പുകളില്ലാതെയും വിവാഹം കഴിക്കുന്നത് മതംമാറ്റമായി കണക്കാക്കാനാകില്ലെന്ന് വിധിയിൽ പറയുന്നു. അത്തരം സാഹചര്യങ്ങളിൽ ഗുജറാത്ത് മത സ്വാതന്ത്ര്യ ഭേദഗതി നിയമത്തിലെ 3, 4, 4എ-ബി-സി, 5, 6 വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ഗുജറാത്ത് ജാമിയത്ത് ഉലെമിഹിന്ദ് നൽകിയ ഹർജിയിലാണ് വിധി.
വിവാഹത്തിലൂടെ മതംമാറ്റം നടത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്ന നിയമം ഗുജറാത്ത് ഇക്കഴിഞ്ഞ ജൂണിൽ നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിലാണ് പാസാക്കിയത്. നിയമപ്രകാരം വിവാഹത്തിലൂടെയുള്ള മതംമാറ്റം മൂന്നുവർഷം മുതൽ നാലുവർഷംവരെ തടവു ശിക്ഷയും ഒരുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അന്യമതസ്ഥർ തമ്മിലുള്ള വിവാഹത്തിന് ജില്ലാമജിസ്ട്രേട്ടിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്നും വ്യവസ്ഥയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |