കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയിലും കോഴിക്കോട് എൻ.ഐ.ടി കുതിപ്പിന്റെ തിളക്കത്തിൽ. കാമ്പസ് പ്ളേസ്‌മെന്റിൽ മുൻ വർഷത്തെ അപേക്ഷിച്ച് പ്രകടമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞെന്നു മാത്രമല്ല, ദേശീയ റാങ്കിംഗിലും മുന്നിലെത്തി.
ഇത്തവണ 714 വിദ്യാർത്ഥികൾക്കാണ് കാമ്പസ് സെലക്‌ഷൻ വഴി നിയമനം ലഭിച്ചത്. ശരാശരി പ്രതിവർഷ ശമ്പളം 11 ലക്ഷം രൂപയും. കഴിഞ്ഞ വർഷം നിയമനം കിട്ടിയത് 647 പേർക്കായിരുന്നു. വെർച്വൽ പ്ലാറ്റ്ഫോമിൽ ഈ വർഷം കാമ്പസ് റിക്രൂട്ട്മെന്റിന് ബഹുരാഷ്ട്ര കമ്പനികളടക്കം 145 സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുണ്ടായി. മുൻനിര സ്ഥാപനങ്ങളിൽ നിയമനം ലഭിച്ചവരുടെ എണ്ണം ഇങ്ങനെ: വിപ്രോ -26, ഡിലോയ് - 25, സിസ്കോ, ഒറക്കിൾ - 22 വീതം, ആംഡോക്സ് - 20.
ബി.ടെക് കമ്പ്യൂട്ടർ സയയൻസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നിയമനം ലഭിച്ചു. ഏറ്റവും കൂടുതൽ ശമ്പള ഓഫറും കമ്പ്യൂട്ടർ സയൻസിൽ നിന്നുള്ള ഉദ്യോഗാർത്ഥിയ്ക്കാണ് ; 43.31 ലക്ഷം രൂപ. ശരാശരി ശമ്പളത്തിലും കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് മുന്നിൽ ; 17 ലക്ഷം രൂപ. രണ്ടാം സ്ഥാനം ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ വിഭാഗക്കാർക്കാണ്. ഈ ബ്രാഞ്ചിൽ നിന്നുള്ള 98 ശതമാനം വിദ്യാർത്ഥികൾക്കും നിയമനം ലഭിച്ചപ്പോൾ ശരാശരി ശമ്പളം 12 ലക്ഷം രൂപ.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിലും കോഴിക്കോട് എൻ.ഐ.ടി നില മെച്ചപ്പെടുത്തി. കഴിഞ്ഞ വർഷം 28-ാം റാങ്കായിരുന്നുവെങ്കിൽ ഇത്തവണ 23-ാം റാങ്ക് നേടാൻ കഴിഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |