തിരുവനന്തപുരം: കൊവിഡ് ആശങ്കയ്‌ക്കിടയിലും ഓണം സമൃദ്ധമാക്കാനുള്ള നെട്ടോട്ടത്തിലാണ് നഗരവാസികൾ.
അവസാനവട്ട ഒരുക്കങ്ങൾക്കായുള്ള ഉത്രാടപ്പാച്ചിലിൽ ഇന്ന് നഗരം തിരക്കിലമരും. കുറച്ചുദിവസം മുമ്പുവരെ മന്തഗതിയിലായിരുന്ന ഓണവിപണി കഴിഞ്ഞ ദിവസത്തോടെ സജീവമായിട്ടുണ്ട്. പകിട്ട് മങ്ങാതെ വീടുകളിൽ ഓണം ഗംഭീരമാക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. നഗരത്തിലെ വസ്ത്രശാലകളിലും സ്വർണക്കടകളിലും ഗൃഹോപകരണ സ്ഥാപനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും സമാന സ്ഥിതിയാണ്.
പാഴ്സൽ വിതരണത്തിന് മാത്രമാണ് അനുമതിയുള്ളതെങ്കിലും ഇളവുകൾ വന്നതോടെ കച്ചവടത്തിൽ വർദ്ധനയുണ്ടായെന്ന് നഗരത്തിലെ ഹോട്ടലുടമകൾ പറയുന്നു. ലോക്ക് ഡൗണിന്റെ ആഘാതം ഓണവിപണയിൽ മറികടക്കാമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ചാല ഉൾപ്പെടെയുള്ള മാർക്കറ്റുകളിലേക്ക് അന്യസംസ്ഥാനത്തു നിന്ന് കൊണ്ടുവരുന്ന പൂക്കൾ അണുവിമുക്തമാക്കാൻ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇളവിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതും തിരക്ക് വർദ്ധിപ്പിച്ചു.
ആൾക്കാർ ഏറെയെത്തുന്ന ചാല മാർക്കറ്റിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സാമൂഹിക അകലം പാലിക്കണം, കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ നഗരത്തിലെ പല സ്ഥലങ്ങളിലും ലംഘിക്കുന്നതായി പരാതി ഉയർന്നു. ഇതേ തുടർന്ന് പരിശോധന ശക്തമാക്കാൻ സിറ്രി പൊലീസിന്റെ സ്‌പെഷ്യൽ ടീമിനെയും നിയോഗിച്ചു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന വ്യാപാരികൾക്കും ആളുകൾക്കുമെതിരെ കർശന നടപടിയെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിരീക്ഷണത്തിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നിയോഗിച്ച സെക്ട്രൽ മജിസ്ട്രേറ്റുമാരും സജീവമാണ്. വമ്പൻ ഓഫറുകളുമായാണ് വസ്ത്രവ്യാപാര ശാലകളും ഗൃഹോപകരണ വില്പന കേന്ദ്രങ്ങളും ജനത്തെ ആകർഷിക്കുന്നത്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കടകളിൽ ഗ്ലൗസ്, വ്യാപാര ശാലകളിൽ ഒരേസമയം നിശ്ചിത ആളുകൾ മാത്രം, പുറത്ത് കാത്തിരിക്കാൻ പ്രത്യേകം സംവിധാനം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കടകളുടെ പ്രവൃത്തിസമയം വർദ്ധിപ്പിച്ചതിനാൽ ആവശ്യക്കാർക്കെല്ലാം ഷോപ്പിംഗിന് അവസരമുണ്ട്. നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ ഇന്നലെ മുതൽ കൂടുതൽ പൊലീസുകാരെയും നിയോഗിച്ചു.
നിയന്ത്രണങ്ങൾ
-------------------------------
സാമൂഹിക അകലം പാലിക്കുക
മാസ്ക്, സാനിറ്റൈസർ ഉപയോഗിക്കുക
കൂട്ടംകൂടി നിൽക്കാതെ സാധനങ്ങൾ വാങ്ങുക
തിരക്കുള്ള സ്ഥലങ്ങളിൽ പൊലീസ്
നിർദ്ദേശങ്ങൾ പാലിക്കുക
വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക്
നിയന്ത്രിക്കാൻ സഹകരിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |