നെയ്റോബി : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായ മലയാളി താരം സി.ആർ അബ്ദു റസാക്കിന് ഇനിയുള്ള പരീക്ഷണം പരീക്ഷയാണ് ; പ്ളസ് ടുവിന്റെ സേ പരീക്ഷ. ദേശീയ ക്യാമ്പിലായതിനാൽ ഈമാസം തുടങ്ങിയ പരീക്ഷയെഴുതാൻ റസാക്കിനായില്ല.
19 വയസിനുള്ളിൽ നാലു രാജ്യാന്തര മീറ്റുകളിൽ പങ്കെടുത്ത പാലക്കാട് മാത്തൂർ സി.എഫ്.ഡി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ റസാക്ക് കഴിഞ്ഞ വർഷം പ്ലസ്ടു പരീക്ഷ എഴുതേണ്ടതായിരുന്നു.
എന്നാൽ കുടുംബത്തെ സഹായിക്കാൻ നാവികസേനയിലെ ജോലിക്കായുള്ള ശരീരക്ഷമതാ പരിശോധനയും ട്രയൽസും പരീക്ഷയുടെ അതേ സമയത്തായിരുന്നു. ഇപ്പോൾ സേ എഴുതേണ്ട സമയത്ത് ലോക മീറ്റും വന്നു. കഴിഞ്ഞമാസം നാവികസേനയിൽ ജോലിക്ക് ചേർന്നിരുന്നു. തനിക്ക് പരീക്ഷയെഴുതാൻ പ്രത്യേക അവസരം നൽകണമെന്ന അപേക്ഷ വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പ് അധികൃതർക്കും നൽകിയിട്ടുണ്ട്.
മാത്തൂർ സ്കൂളിലെ കായികാധ്യാപകൻ കെ.സുരേന്ദ്രനാണ് റസാക്കിനെ കണ്ടെടുത്തത്. ജൂനിയർ മീറ്റുകളിലെ പ്രകടനത്തിലൂടെ സാഫ് ഗെയിംസിനുള്ള ഇന്ത്യൻ സീനിയർ ടീമിലേക്കുവരെ റസാക്ക് എത്തി. ഇതുവരെ പങ്കെടുത്ത നാല് അന്താരാഷ്ട്ര മീറ്റുകളിലും മെഡൽ നേടി. ദേശീയ ക്യാമ്പിൽ വച്ചു കാലിനേറ്റ പരിക്ക് ഹീറ്റ്സിൽ ഓടുന്നതിനിടെ വഷളായതു മൂലമാണു ലോകചാമ്പ്യൻഷിപ്പിലെ ഫൈനലിന് ഇറങ്ങാൻ കഴിയാതിരുന്നതെന്ന് റസാക്ക് പറയുന്നു. പരുത്തിപ്പുള്ളി റഷീദിന്റെയും ഷാജിദയുടെയും മകനാണ് റസാക്ക്.
സഹായിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി
റസാക്കിന്റെ അപേക്ഷ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതായി വീട്ടുകാർ പറയുന്നു. വിദ്യാഭാസ മന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദവിവരങ്ങൾക്കായി ബന്ധപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |