ന്യൂഡൽഹി: ബി ജെ പിക്കും കേന്ദ്രസർക്കാരിനും എതിരെയുള്ള നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടിനേതാക്കളുടെ യോഗം ഇന്ന് നടക്കും. സോണിയാ ഗാന്ധിതന്നെയാണ് യോഗം വിളിച്ചതും. ഓൺലൈൻ വഴി വൈകിട്ട് ചേരുന്ന യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ, എൻസിപി നേതാവ് ശരദ് പാവാർ തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ബി ജെ പി വിരുദ്ധസഖ്യം പാര്‍ലമെന്റിന് പുറത്തേക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷത്തെ പതിനഞ്ച് പാർട്ടികൾ നടത്തിയ സംയുക്ത പ്രതിഷേധം സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. വിജയിച്ച ഈ തന്ത്രം പാർലമെന്റിന് പുറത്തേക്കുകൂടി വ്യാപിപ്പിച്ചാൽ നേട്ടമുണ്ടാകുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. ഗുജറാത്ത്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട നിലപാടും യോഗം ചര്‍ച്ച ചെയ്യും. ഇതനുസരിച്ചായിരിക്കും സംഖ്യത്തിന്റെ തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കുക. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |