മറ്റു സാഹിത്യ രൂപങ്ങളെക്കാളേറെ മനസിനോട് ചേർന്നുനിൽക്കുന്ന അനുഭവങ്ങളാണ് ഓരോ ആത്മകഥകളും പകരുന്നത്. തന്റെ ജീവിതത്തിലൂണ്ടായ വ്യത്യസ്ത സംഭവങ്ങളും അനുഭവങ്ങളും അലങ്കാരങ്ങളില്ലാതെ പറയുമ്പോഴാണ് ഒരു ആത്മകഥ വേറിട്ടതാകുന്നത്. ആത്മകഥകൾക്ക് അതിന്റെ രചയിതാക്കളുടെ ജീവിതത്തോട് എത്ര മാത്രം നീതി പുലർത്തിയെന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതാണ്. ജീവിതം അനുഭവങ്ങൾ കൊണ്ടു നിറയുമ്പോൾ എഴുതിയില്ലെങ്കിൽ ഭ്രാന്ത് പിടിക്കുമെന്ന അവസ്ഥയിൽ നിന്നാണ് ഉദാത്തങ്ങളായ മിക്ക ആത്മകഥകളും പിറന്നു വീഴുന്നത്.
പതിനെട്ടാം നൂറ്റാണ്ടിലാണ് ആത്മകഥാ സാഹിത്യം യൂറോപ്യൻ ഭാഷകളിൽ നിയതമായ ഭാവരൂപങ്ങൾ കൈക്കൊണ്ട് ഒരു സ്വതന്ത്ര സാഹിത്യ ശാഖയായി തീരുന്നത്. ഇതിനു പിന്നാലെയാണ് മലയാളത്തിലും ആത്മകഥകൾ രംഗപ്രവേശം ചെയ്യുന്നത്. പാശ്ചാത്യ മാതൃകകളെ അനുകരിച്ചു കൊണ്ടാണ് ഇവിടെയും ആത്മകഥകൾ എഴുതപ്പെട്ടത്. എന്നാൽ ഇവയിൽ ചോരകൊണ്ട് എഴുതിയ ആത്മകഥകൾക്ക് മാത്രമേ വേറിട്ടു നിൽക്കാൻ കഴിഞ്ഞിട്ടുള്ളൂ. അനുഭവങ്ങൾ അടുക്കും ചിട്ടയോടും കൂടി കോർത്തിണക്കുന്നതോടൊപ്പം മറയില്ലാതെ എഴുത്തുകാരന് തന്റെ വായനാ സമൂഹത്തോട് സത്യസന്ധമായി സംവദിക്കാനും കഴിയുന്നിടത്ത് മാത്രമാണ് ആത്മകഥയുടെ വിജയം. ഇത്തരമൊരു പരിസരത്ത് നിന്നു വേണം പ്രൊഫ. ബി.മുഹമ്മദ് അഹമ്മദിന്റെ ഓർമ്മകളുടെ തണ്ണീർപന്തലുകൾ എന്ന ആത്മകഥയെ വിലയിരുത്തേണ്ടത്. മലബാറിന്റെ ഒരു തലമുറയ്ക്ക് അക്ഷരവെളിച്ചം പകർന്ന പ്രൊഫ. മുഹമ്മദ് അഹമ്മദ് എന്ന മാമു മാഷിന്റെ അദ്ധ്യാപക ജീവിതത്തിന്റെയും പൊതുപ്രവർത്തന ജീവിതത്തിന്റെയും പരിച്ഛേദമായി മാറുകയാണ്ഈ കൃതി.
സംഗീതത്തിന്റെ അമരസല്ലാപം പോലും നമുക്ക് സൗഹൃദത്തിന്റെ അമൃതാണെന്ന് മാഷ് പറയുന്നു. ഏതു മുറിവുകളും ഉണക്കാനുള്ള മരുന്നായി ഞാൻ നേടിയ സൗഹൃദങ്ങളെ മനസ്സിൽ കരുതിവയ്ക്കാൻ തന്നെയാണ് തന്റെ തീരുമാനമെന്ന് പറയുമ്പോൾ മാഷ് സ്നേഹത്തിന്റെ സൂക്ഷിപ്പുകാരനായി മാറുന്നത് ഇവിടെ കാണാം. പയ്യന്നൂരിന്റെ സ്വാതന്ത്യ സമര ചരിത്രത്തിൽ മാഷെ സ്വാധീനിച്ച കർഷകസമരങ്ങളെ പറ്റിയും പരാമർശിക്കുന്നുണ്ട്.നിർദ്ധനരും നിരക്ഷരരുമായ ഗ്രാമീണ ജനതയിൽ പോലും അവകാശബോധവും സ്വാതന്ത്ര്യ വാഞ്ചയും ഉണർത്താൻ കഴിഞ്ഞ തൊഴിലാളി വർഗരാഷ്ട്രീയത്തിന്റെ കരുത്തും മാഷ് തിരിച്ചറിയുന്നു. മാടായി ചരിത്രത്തിന്റെ മഷിപ്പാത്രം മുതൽ വഴിയമ്പലങ്ങൾ വരെ 29 അദ്ധ്യായങ്ങളാണ് ഈ ആത്മകഥയിലുള്ളത്. ' വജ്രം തുളച്ചിരിക്കുന്ന രത്നങ്ങൾക്കുള്ളിലൂടെ ഞാൻ കടന്നു പോന്നു ഭാഗ്യത്താൽ വെറും നൂലായിരുന്നു ഞാൻ' എന്ന മഹാകവി അക്കിത്തത്തിന്റെ പ്രശസ്തമായ വരികൾ ഉദ്ധരിച്ച് ആത്മകഥ അവസാനിപ്പിക്കുമ്പോഴാണ് ആൾക്കൂട്ടത്തിന്റെ ആരവങ്ങളിൽ അലിഞ്ഞില്ലാതാകുന്ന വ്യക്തിയുടെ വലുപ്പം ഈ ഗ്രന്ഥത്തിലൂടെ നാമറിയുന്നത്. ഒലീവ് ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ വില ₹ 400.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |