ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തിരുവോണത്തിന് ജില്ല ഒരുങ്ങി. ആൾക്കൂട്ടം ഒഴിവാക്കാൻ കച്ചവട കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം വ്യാപാരികൾക്ക് പൊലീസ് - നഗരസഭാ അധികൃതർ നൽകിയിട്ടുണ്ട്.
ഓണത്തപ്പനെ വരവേൽക്കാനുള്ള കുരുത്തോലയും തുമ്പപ്പൂവും തെങ്ങിൻ പൂക്കുലയും വാഴയിലകളും ഓണത്തപ്പന്മാരും എല്ലാം ഉത്രാടനാളിൽ പ്രധാനകച്ചവടമായി. വർഷത്തിൽ ഒരു ദിവസം മാത്രം കാണാവുന്ന ഗൃഹാതുരത്വമുണർത്തുന്ന ഓണക്കാഴ്ചയാണിത്. കൊവിഡ് പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണമുള്ളതിനാൽ ഇന്നലെ നഗരങ്ങളിൽ തിരക്ക് കുറഞ്ഞു. വൈകുന്നേരത്തോടെയാണ് കച്ചവടശാലകൾ സജീവമായത്. മുൻ വർഷങ്ങളെപോലെ കച്ചവടം ലഭിച്ചില്ലെങ്കിലും ജില്ലയിൽ ഉത്രാടദിനത്തിൽ പ്രതീക്ഷിച്ച കച്ചവടം നടന്നെന്നാണ് വ്യാപാരികൾ പറയുന്നത്.
പൂക്കട, പച്ചക്കറി കച്ചവട സ്ഥാപനങ്ങൾ, വസ്ത്രശാലകൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് അൻുഭവപ്പെട്ടു. തിരുവോണ സദ്യ നൽകാൻ കേറ്ററിംഗ് സ്ഥാപനങ്ങളിൽ ഇന്നലെ രാത്രി തന്നെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മുപ്പതിലെറെ പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ട്.
പൂവിപണിയിൽ ഉണർവ്
ആലപ്പുഴ നഗരത്തിൽ അത്തപൂക്കളം ഒരുക്കാനുള്ള പൂ വിൽപ്പനക്കാർ നഗരവീഥി കൈയടക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പൂ വിപണി ഇക്കുറി വിപുലമാണ്. ജമന്തി, അരളി, റോസ് തുടങ്ങിയ പൂക്കളുമായി തമിഴ്‌നാട് സ്വദേശികളാണ് നഗരത്തിലെത്തിയത്. തിരുവോണ ദിനത്തിലാണ് വലിയ അത്തം ഒരുക്കുന്നത്. മുല്ലയ്ക്കൽ, ജില്ലാകോടതി, കൈചൂണ്ടി എന്നിവിടങ്ങളിൽ ജമന്തി, ബന്ദി, വാടമുല്ല എന്നിവ ഒരു ചെറിയ കിറ്റിന് 50 രൂപ വിലയിലാണ് വിൽപ്പന. വിവിധ നിറങ്ങളിലുള്ള ജമന്തിപ്പൂവിന് കിലോഗ്രാമിന് 200 രൂപയാണ് വില. വെള്ള ജമന്തിക്ക് 500 രൂപ വരെയാകും. വയലറ്റ് പൂവിന് 400 രൂപ വിലയുണ്ട്. 150 രൂപ മുതൽ വാടാമല്ലി ലഭിക്കും. അരളിക്കും റോസിനും 400 രൂപ വരെയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |