തൃക്കരിപ്പൂർ: ഇടയിലെക്കാട് കാവിലെ വാനര സംഘത്തെ ഇരുപതുവർഷക്കാലം മുറതെറ്റാതെ ചോറൂട്ടിയ ചാലിൽ മാണിക്കത്തിന് ഓണക്കോടി നൽകി നവോദയ ഗ്രന്ഥാലയം പ്രവർത്തകർ. 2020 ഡിസംബർ മാസം വരെ കാവിലെ മുപ്പതോളം വാനരപ്പടയ്ക്ക് നിത്യവും ഉപ്പു ചേർക്കാത്ത ചോറുവിളമ്പിയ എഴുപത്തഞ്ചുകാരിയായ മാണിക്കം കടുത്ത രക്തസമ്മർദ്ദത്തെ തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗത്ത് തളർച്ച അനുഭവപ്പെട്ട് മാസങ്ങളോളം ചികിത്സയിലും കിടപ്പിലുമായിരുന്നു .
തന്റെ അത്താഴത്തിന്റെ ഒരു ഭാഗം കാവിലെ വാനരന്മാർക്കും അവർ മാറ്റിവെക്കുമായിരുന്നു. രണ്ടു പതിറ്റാണ്ടുകാലം വാനരപ്പടയ്ക്ക് ചോറുരുള വിളമ്പിയ വലതു കൈപ്പത്തിയിലെ വിരലുകൾ ഇന്ന് വേണ്ടത്ര ചലിപ്പിക്കാനാകുന്നില്ല എന്നതാണ് ഈ അമ്മയെ അലട്ടുന്നത്.
ഇടയിലെക്കാട് കാവിലെ വാനരന്മാർക്ക് അവിട്ടം നാളിൽ നവോദയ ഗ്രന്ഥാലയം ബാലവേദി ഒരുക്കുന്ന ഓണസദ്യയിൽ വാനരക്കൂട്ടത്തെ നീട്ടിവിളിച്ച് ചോറുവിളമ്പി കലമ്പൽകൂട്ടുന്ന മർക്കടപ്പടയെ നിയന്ത്രിച്ചിരുന്നത് മാണിക്കമ്മയായിരുന്നു. അസുഖം വിട്ടുമാറി വീണ്ടും അവയ്ക്ക് ചോറുരുളുകൾ വിളമ്പണമെന്നാണ് മാണിക്കമ്മയുടെ ആഗ്രഹം. ഗ്രന്ഥാലയം ഭാരവാഹികളായ പി വേണുഗോപാലൻ, പി.വി പ്രഭാകരൻ, വി.കെ കരുണാകരൻ, എം. ബാബു, എ. സുമേഷ് എന്നിവരാണ് ഓണക്കോടിയും ഓണക്കോളും കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |