പുലിക്കളി ഓൺലൈനിൽ, കുമ്മാട്ടി പ്രതീക്താത്മകമായി നടത്തും
തൃശൂർ: കൊവിഡ് ഉയർത്തുന്ന ആശങ്കകൾക്കിടയിലും കഴിയാവുന്ന വിധം തിരുവോണം ആഘോഷമാക്കാൻ അവസാന വട്ട ഒരുക്കം കേമമാക്കി ഉത്രാട പാച്ചിൽ. നിയന്ത്രണങ്ങൾക്കുള്ളിൽ വീട്ടിലൊതുങ്ങിയുള്ള ഓണത്തിനായുള്ള ഒരുക്കങ്ങളിലായിരുന്നു ഉത്രാട ദിനമായ ഇന്നലെ നാടും നഗരവും. സദ്യയ്ക്കും ഓണത്തപ്പനെ വരവേൽക്കുന്നതിനുമുള്ള സാധനങ്ങൾ വാങ്ങുന്നതിന് തിരക്ക് അനുഭവപ്പെട്ടു. എന്നാൽ കൊവിഡിന് മുൻപുള്ള കാലത്തെ പോലെ വലിയ ആൾക്കൂട്ടവും തിക്കും തിരക്കും ഒരിടത്തും ഉണ്ടായില്ല. പച്ചക്കറി, പഴം, പൂവ്, പാൽ, വസ്ത്രവ്യാപാരം എന്നീ വിപണികളിലായിരുന്നു കൂടുതൽ തിരക്ക് .
ലോക്ക്‌ഡൗണിൽ വൻ പ്രതിസന്ധിയിലായ വിപണിക്ക് അതിജീവന നാളുകളാണ് ഓണക്കാലം. മഴ മാറി നിന്നതോടെ എല്ലാ വ്യാപാര ശാലകളിലും കാര്യമായ വിൽപന നടന്നു. തിരക്ക് നിയന്ത്രിച്ചു മാത്രം പ്രവേശനം അനുവദിക്കുന്നതിനാൽ മുൻപത്തെ പോലെ കച്ചവടം ഇല്ലെങ്കിലും വിപണിക്ക് ഇത് ഏറെ ആശ്വാസമാണ്. നാടൻ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണെങ്കിലും ലഭ്യത ഏറെയില്ല. നാട്ടിൻ പ്രദേശങ്ങളിലെല്ലാം ഓണത്തിനായി മാത്രം പച്ചക്കറി- പഴം വിപണി തുറന്നിരുന്നു. അവിടങ്ങളിലും കച്ചവടം പൊടിപൊടിച്ചു. പച്ചക്കറി വിപണിയിൽ വിലക്കയറ്റമുണ്ടായില്ലായെന്നത് ആശ്വാസവുമായി. എന്നാൽ വഴിയോര വാണിഭം സജീവമല്ലായിരുന്നു. എതുസമയവും നിയന്ത്രണം വരുമെന്ന ആശങ്കയിൽ പലരും പണമിറക്കി കച്ചവടം നടത്താൻ തയ്യാറായില്ല. തേക്കിൻക്കാട് മൈതാനിയിൽ കൂടുതലും മൺപാത്ര കച്ചവടം, തൃക്കാക്കരയപ്പൻ, ഓണക്കോടി എന്നിവയുടെ കച്ചവടം നടന്നു. പൊലീസ് നിരീക്ഷണം ശക്തമായതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ വ്യാപാര സ്ഥാപനങ്ങളും ശ്രദ്ധിച്ചിരുന്നു. ആൾക്കൂട്ടങ്ങൾ പാടില്ലെന്ന നിർദ്ദേശമുള്ളതിനാൽ ജില്ലയിൽ പൊതു ഓണാഘോഷ പരിപാടികൾ ഒന്നും തന്നെയില്ല.
കാറ്ററിംഗ്
ഹോട്ടൽ വിപണിയിൽ ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ബുക്കിംഗ് അനുസരിച്ചുള്ള സദ്യ, പായസ വിതരണം ഇന്ന് രാവിലെ മുതൽ തന്നെ ആരംഭിക്കേണ്ടതിനാൽ ഇന്നലെ രാവിലെ മുതൽ അടുക്കളകളിൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. നഗരത്തിലാണ് സദ്യപായസ ബുക്കിംഗ് ഏറെയും.
പൂവിപണിയിൽ പൂരത്തിരക്ക്
അത്തം മുതൽ ആരംഭിച്ച പൂവിപണിയിൽ ആളനക്കം ഉണ്ടായത് ഇന്നലെ മാത്രമാണ്. രാവിലെ മുതൽ തന്നെ നഗരത്തിലെ കടകളിലും വടക്കുംനാഥ ക്ഷേത്ര മൈതാനിയിലെ സ്റ്റാളുകളിലും പൂരത്തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചക്കഴിഞ്ഞതോടെ തിരക്ക് വർദ്ധിച്ചു.
റോന്ത്ചുറ്റി പൊലീസ്
സമൂഹിക അകലം പാലിക്കണമെന്നും മറ്റുമുള്ള കൊവിഡ് മുന്നറിയിപ്പുമായി സിറ്റി പൊലീസിന്റെ ബോധവത്കരണ വാഹനത്തിന് പുറമേ പൊലീസിന്റെ സാന്നിദ്ധ്യവും നഗരത്തിലുണ്ടായിരുന്നു. എ.സി.പി വി.കെ. രാജു, ഈസ്റ്റ് സി.ഐ. ലാൽകുമാർ, ട്രാഫിക് പൊലീസ് സി.ഐ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കാഴ്ച്ചക്കുല സമർപ്പണം
ഉത്രാട ദിനത്തിൽ ക്ഷേത്രങ്ങളിൽ കാഴ്ച്ചക്കുല സമർപ്പണം നടന്നു. ഭൂരിഭാഗം ക്ഷേത്രങ്ങളിലും ചടങ്ങായാണ് സമർപ്പണം നടന്നത്. പാറമേക്കാവ്, തിരുവമ്പാടി, വടക്കുംനാഥൻ, ഗുരുവായൂർ ക്ഷേത്രങ്ങളിലും കാഴ്ച്ചക്കുല സമർപ്പണം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |