SignIn
Kerala Kaumudi Online
Thursday, 25 April 2024 12.39 PM IST

 പൊൻമുടിയിൽ സഞ്ചാരികളുടെ തിരക്ക് മഞ്ഞിൽമുങ്ങി മാമല

വിതുര: പൊൻമുടിയിൽ ഇനി ഉത്സവകാലം. ഓണക്കാലം ആരംഭിച്ചതോടെ നിരവധി ടൂറിസ്റ്റുകൾ പൊൻമുടിയിലേക്ക് എത്തുകയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കുശേഷം വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊന്മുടി ഇക്കഴിഞ്ഞ ഒമ്പതിനാണ് തുറന്നത്. ഇതോടെ സന്ദർശകരുടെ പ്രവാഹവും ആരംഭിച്ചു. അവധി ദിവങ്ങളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. പൊൻമുടി തുറന്ന് പത്ത് ദിവസം പിന്നിട്ടപ്പോൾ വനംവകുപ്പിന് ലക്ഷങ്ങളുടെ വരുമാനമാണ് ലഭിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടും. മതിയായ രേഖകളില്ലാതെ സന്ദർശനത്തിനെത്തിയവരെ വനംവകുപ്പ് മടക്കി അയച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് മൂന്ന് മാസം മുമ്പാണ് പൊന്മുടിയിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. പൊന്മുടിയിലും പരിസരത്തും മൂടൽമഞ്ഞ് നിറഞ്ഞതോടെ എപ്പോഴും തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇടയ്ക്കിടക്ക് മഴയും പെയ്യുന്നുണ്ട്. പൊന്മുടിയിൽ അടുത്തിടെ വനംവകുപ്പും ടൂറിസം വകുപ്പും ചേർന്ന് നിരവധി വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ സർക്കാർ ഗസ്റ്റ് ഹൗസും കെ.ടി.ഡി.സി കോട്ടേജുകളും സജ്ജമാക്കി. കുട്ടികളുടെ കളിക്കളം, ലാൻഡ് സ്‌കേപ്പിംഗ് എന്നിവ കൂടാതെ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. വാഹനങ്ങൾക്ക് സൗകര്യപ്രദമായി പാർക്ക് ചെയ്യുന്നതിനായി ലോവർ സാനിറ്റോറിയത്തിലായിരിക്കും സൗകര്യം ഒരുക്കുക. കനത്ത മഴയിൽ പൊന്മുടി റോഡിലെ 11ാം വളവിൽ റോഡിന്റെ ഒരുവശം തകർന്നിട്ടുണ്ട്. തകർന്ന റോഡ് ഇതുവരെ ശരിയാക്കിയിട്ടില്ല ഇവിടെ വനംവകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷാവേലി ഒരുക്കിയിട്ടുണ്ട്..

 മങ്കയും ഇക്കോ ടൂറിസവും തുറന്നു

പൊൻമുടിക്കൊപ്പം വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പെരിങ്ങമ്മല മങ്കയം ഇക്കോ ടൂറിസം കേന്ദ്രവും സഞ്ചാരികൾക്കായി തുറന്നു. ഇവിടെയും തിരക്കേറിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനും ആസ്വദിക്കുന്നതിനും ട്രെക്കിംഗിനുമാണ് വിനോദ സഞ്ചാരികൾ മങ്കയത്തെത്തുന്നത്. ഇടിഞ്ഞാർ, മങ്കയം, ബ്രൈമൂർ എന്നീ മേഖലകളെ ഒന്നിപ്പിച്ചുകൊണ്ടാണ് മങ്കയം ടൂറിസം പദ്ധതി നടപ്പിലാക്കിയത്. മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളായ കല്ലാർ, ബോണക്കാട്, പേപ്പാറ, ചാത്തൻകോട്, വാഴ്വാൻതോൽവെള്ളച്ചാട്ടം, ചീറ്റിപ്പാറ എന്നിവിടങ്ങളിലും സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്.

 ശ്രദ്ധിക്കുക

നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ പൊൻമുടിയിലെത്തുന്നവർ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക്

വിധേയമായ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഒരു ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചരേഖയോ കരുതണം.

കല്ലാർ ഗോൾഡൻവാലിയിലും പൊന്മുടി അപ്പർ സാനിറ്റോറിയത്തിലുമുള്ള ചെക്ക്പോസ്റ്റുകളിലും കർശന പരിശോധന നടത്തും. രണ്ട് മാസ്ക് നിർബന്ധമാണ്. സന്ദർശനസമയം രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെയാണ്.

 മഞ്ഞിൽമുങ്ങിമാമല

പൊൻമുടിയിൽ രണ്ടാഴ്ചയായി കനത്ത മഞ്ഞ് വീഴ്ചയാണ് അനുഭവപ്പെടുന്നത്. ഒപ്പം മഴയും കുളിർകാറ്റുമുണ്ടാകും. മഞ്ഞിന്റെ ആധിക്യം ചിലദിനങ്ങളിൽ കല്ലാർ ഗോൾഡൻവാലിവരെ വ്യാപിക്കും. ഉച്ചതിരിഞ്ഞാണ് മഞ്ഞ് പടരുന്നത്. നിലവിലെ കാലാവസ്ഥ സഞ്ചാരികൾക്ക് നവ്യാനുഭൂതി പകരുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.