നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ ബങ്കളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ലോട്ടറിടിക്കറ്റ് വില്പനക്കാരനായ ടി.വി രാഘവനും ഭാര്യ വി.എം.ശോഭനയും വലിയൊരു സ്വപ്നം പൂർത്തിയായതിന്റെ സന്തോഷത്തിലാണ് ഈ ഓണം ആഘോഷിക്കുന്നത്. കോളനിയിലെ കൊച്ചുകൂരയിൽ നിന്ന് ഇവരുടെ മകൾ ടി.എം.രാഖി എം.ബി.ബി.എസ് പൂർത്തിയാക്കിയതിന്റെ സന്തോഷം ഈ നാട് ഒന്നാകെ ആഘോഷിക്കുകയാണിപ്പോൾ.
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഈവർഷം എം.ബി.ബി.എസ് പൂർത്തിയാക്കി അവിടെ തന്നെ ഹൗസ് സർജൻസിയിൽ പ്രാക്ടീസ് നടത്തുകയാണ് രാഖി. കഴിഞ്ഞ 15 വർഷത്തിലധികമായി നീലേശ്വരം നഗരത്തിൽ ലോട്ടറിയുമായി നടന്ന് ഉപജീവനം കഴിക്കുന്നയാളാണ് രാഘവൻ. ടിക്കറ്റ് വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് പഠിക്കാൻ മിടുക്കിയായ മകളെ മെഡിക്കൽ കോളേജിൽ ചേർത്തത്. ഒന്ന് മുതൽ അഞ്ച് വരെ കക്കാട്ട് ഗവ: ഹൈസ്ക്കൂളിലായിരുന്നു രാഖിയുടെ പഠനം. ആറാം ക്ളാസ് മുതൽ പ്ലസ് ടു വരെ പെരിയ നവോദയ വിദ്യാലയത്തിലായിരുന്നു. 2016ൽ മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതിയ രാഖിക്ക് ആദ്യ അലോട്ട്മെന്റിൽ തന്നെ പ്രവേശനം ലഭിച്ചു.
ലോട്ടറി വില്പനയിൽ നിന്ന് കിട്ടുന്ന വരുമാനം തികയാതെ വന്നപ്പോഴും പതറാതെ പഠനചിലവ് കണ്ടെത്തിയ ഈ പിതാവ് മകളുടെ ഡോക്ടർ സ്വപ്നം പൂവണിയിപ്പിച്ചു. മടിക്കൈ പഞ്ചായത്തിൽ മാവിലൻ സമുദായത്തിൽ നിന്നുള്ള ആദ്യ ഡോക്ടറാണ് രാഖി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |